വിശദ നഗരാസൂത്രണ പദ്ധതി: കോട്ടയം നഗരസഭയിൽ പ്രത്യേക സമിതി

കോട്ടയം: വിശദ നഗരാസൂത്രണ പദ്ധതി ഭേദഗതി ചെയ്യാൻ ശിപാർശകൾ സമർപ്പിക്കാൻ കോട്ടയം നഗരസഭ പ്രത്യേക സമിതി രൂപവത്കരിച്ചു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ചെയർപേഴ്സൻ, സെക്രട്ടറി, ടൗൺപ്ലാനർ ഓഫിസർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ എന്നിവർക്കുപുറമേ എൽ.ഡി.എഫിൽനിന്ന് അഡ്വ. ഷീജ അനിൽ, എം.എസ്. വേണുക്കുട്ടൻ, യു.ഡി.എഫിൽനിന്ന് ടി.സി. റോയി, എം.എ. ഷാജി, ബി.ജെ.പിയിൽനിന്ന് ടി.ആർ. അനിൽകുമാർ, വിനു ആർ.മോഹൻ എന്നീ കൗൺസിലർമാരും സമിതി അംഗങ്ങളാണ്. വിശദ നഗരാസൂത്രണ പദ്ധതി സംബന്ധിച്ച് 23ന് കിലയിൽ നടക്കുന്ന യോഗത്തിൽ ചെയർപേഴ്സനും സെക്രട്ടറിയും പങ്കെടുക്കും. തുടർന്നാകും മുനിസിപ്പൽ തലത്തിലെ യോഗങ്ങൾ. വിശദ നഗരാസൂത്രണ പദ്ധതി രൂപവത്കരണവും അനുമതി നൽകലും ചട്ടപ്രകാരം ആറു സ്കീമുകളിൽ നിലവിലെ വികസനങ്ങൾ പരിഗണിച്ച് എന്തൊക്കെ മാറ്റങ്ങൾ വേണമെന്നാണ് സമിതി ചർച്ചചെയ്യുക. സോൺ മാറ്റമടക്കം ഇതിൽ വരും. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേട്ടാകും തീരുമാനമെടുക്കുക. കൗൺസിൽ യോഗത്തിൽ മുനിസിപ്പൽ എൻജിനീയർ പങ്കെടുക്കാതിരുന്നതിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. 'എൻജിനീയർ പങ്കെടുക്കാതിരുന്നത് ഗുരുതര അലംഭാവം' കോട്ടയം: വിശദ നഗരാസൂത്രണ പദ്ധതിയുടെ ഡി.ടി.പി സ്കീം ചർച്ചചെയ്യാൻ ചേർന്ന പ്രധാന കൗൺസിൽ യോഗത്തിൽ മുനിസിപ്പൽ എൻജിനീയറോ അസി. എക്സിക്യൂട്ടീവ് എൻജിനീയറോ പങ്കെടുക്കാതിരുന്നത് ഗുരുതര അലംഭാവമാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ആരോപിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുത്തില്ലെന്നാണ് ഭരണസിമിതി പറയുന്നത്. എന്നാൽ, നഗരത്തെ മുഴുവൻ ബാധിക്കുന്ന, ടൗൺപ്ലാനറും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ എൻജിനീയർ എത്താതിരുന്നത് നഗരത്തിലെ ജനങ്ങളോടുള്ള അവഗണനയാണെന്നും ഷീജ അനിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.