കുമരകത്ത് വഴിയോരങ്ങൾ കൈയടക്കി തെരുവുനായ്ക്കൾ

കുമരകം: കൂട്ടമായി അലയുന്ന തെരുവുനായ്ക്കൾ കുമരകം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വഴിയാത്രകാർക്ക് ഭീഷണിയാകുന്നു. അട്ടിപ്പീടിക റോഡിലും ഗവ. ഹോസ്പിറ്റിൽ പരിസരത്തും കോണത്താറ്റ് പാലത്തിന് സമീപവും ഇവയുടെ ശല്യം അതിരൂക്ഷമാണ്. രാവിലെ നടക്കാനിറങ്ങുന്നവർക്കും വിദ്യാർഥികൾക്കുമാണ് ഏറെ ശല്യം. ബൈക്കുകൾക്ക് പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയിൽനിന്ന് രക്ഷപ്പെടാൻ അതിവേഗം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. ഗവ.ഹൈസ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. വിദ്യാർഥികൾ ഏറെ ഭയന്നാണ് സ്കൂളിലെത്തുന്നത്. ഒരു വാഹനം പോയാൽ മറുവശത്ത് കാൽനടപോലും അസാധ്യമായ കോണത്താറ്റ് പാലവും പരിസരവും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. നടപ്പാത നായ്ക്കൾ കൈയടക്കിയതോടെ വഴിനടക്കാനാകാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും നായ്ക്കൾ പെരുകുകയാണ്. വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുപോകുന്നവയെ തിരിച്ച് അതേസ്ഥലത്ത് തന്നെ തിരിച്ചുവിടണമെന്നാണ് നിയമം. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇവയെ കൂട്ടമായി ഒരേസ്ഥലത്ത് തന്നെ ഇറക്കിവിടുന്നതാണ് ഇവ സംഘം ചേരുന്നതിന് കാരണമെന്നും പറയപ്പെടുന്നു. ഗവ.ഹൈസ്കൂൾ ഭാഗത്ത് മാത്രം അമ്പതോളം തെരുവുനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.