വൈക്കം: പ്രായം 80 കടന്നിട്ടും സ്വന്തം അധ്വാനത്തിൽ നെൽകൃഷി ചെയ്ത് മറ്റുള്ളവർക്ക് മാതൃകയും ആവേശവുമായി കർഷക മുത്തശ്ശി. ഉദയനാപുരം പഞ്ചായത്ത് എട്ടാം വാർഡിലെ ഇടിവേലി വീട്ടിൽ ഓമന 13ാം വയസ്സിൽ പാടത്തിറങ്ങി പണി തുടങ്ങിയതാണ്. ചേറിന്റെ മണമില്ലാതെ ഉറങ്ങാൻ കഴിയാറില്ലെന്നും കൃഷിയാണ് തന്റെ ജീവനും ജീവിതവുമെന്നും ഓമന പറയുന്നു. ഈ പാടവരമ്പത്ത് കിടന്ന് മരിക്കണമെന്നാണ് ആഗ്രഹമെന്നു പറയുമ്പോൾ അവരുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്ത്.
മാനാപ്പള്ളി പാടശേഖരത്തിൽ 240 ഏക്കറിലധികം നെൽവയൽ പാട്ടത്തിനെടുത്താണ് ഓമന കൃഷി ചെയ്യുന്നത്. പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തു വരെ ഓമന പാടവരമ്പത്തുതന്നെ ഉണ്ടാവും. ഉദയനാപുരം പഞ്ചായത്തിലെ 240 ഏക്കർ വരുന്ന മാനാപ്പള്ളി പാടശേഖരത്തിൽ ഇരുപ്പൂ കൃഷി ചെയ്തിരുന്ന കാലം ഓമനയുടെ ഓർമകളിലുണ്ട്. എന്നാലിന്ന് പുഞ്ചകൃഷി മാത്രമേയുള്ളൂ. കർഷകർ ഓരോന്നായി കൃഷിയിൽനിന്നു പിറകോട്ടു പോകുന്നു. പുതിയ തലമുറക്ക് കൃഷിയിൽ താൽപര്യമില്ലാത്തതിൽ ഓമനക്ക് അവരോട് അൽപം പരാതി ഇല്ലായ്കയില്ല. നെൽകൃഷി നമ്മുടെ പൂർവികർ സമ്മാനിച്ചതാണ്. അതു നശിപ്പിക്കാതെ കാത്തുസൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. തലമുറകൾ കൈമാറിയ ഒരു ചരിത്രദൗത്യം -ഓമന പറയുന്നു.
ഇത്തവണ പാടത്ത് പറിച്ചുപണി കഴിഞ്ഞ് വീട്ടിൽ വന്നു വിശ്രമിക്കുകയായിരുന്ന ഓമനയെയും പേരക്കിടാവിനേയും തെരുവുനായ് വീട്ടിൽ കയറി കടിച്ച് മാംസം പറിച്ചെടുത്തു. വലതു കൈയുടെ തള്ളവിരലിന്റെ അസ്ഥി വെളിയിൽ കാണാമായിരുന്നു. മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. പേരക്കുട്ടിയുടെ ചെവിയാണ് പട്ടി കടിച്ചുമുറിച്ചത്. ഇതിലൊന്നും തളരാതെ അടുത്ത കൃഷിക്കുള്ള തയാറെടുപ്പിലാണ് ഓമന. കൃഷി ചെയ്യാൻ എല്ലാ വർഷവും ഉദയനാപുരം സർവിസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പ കൊടുക്കുന്നുണ്ട്.
നെല്ലിന്റെ വില അക്കൗണ്ടിൽ വന്നാൽ കൃത്യമായി വായ്പ തിരിച്ചടക്കും. ചിട്ടയായ ജീവിതമാണ് ഈ എൺപതുകാരിയുടെ പ്രവർത്തന മികവിന് അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.