കൊല്ലം: നിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമാണയൂനിറ്റ് നടത്തിയ ആൾക്ക് രണ്ടുലക്ഷം രൂപ പിഴചുമത്തി കൊല്ലം ആർ.ഡി.ഒ ഉത്തരവ്. വ്യാജ വിലാസം രേഖപ്പെടുത്തി നിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമിച്ച് പാക്ക് ചെയ്ത് വിൽപ്പന നടത്തി വന്നിരുന്ന ഉമയനല്ലൂർ പുന്നവിള വീട്ടിൽ ഷൈജുവിനാണ് പിഴ ചുമത്തിയത്. ഷൈജുവിന്റെ ഉടമസ്ഥതയിൽ ഉമയനല്ലൂർ പാർക്ക് മുക്കിൽ പ്രവർത്തിക്കുന്ന എസ്.എ.എസ് ട്രേഡേഴ്സിലാണ് വ്യാജ വിലാസത്തിൽ വെളിച്ചെണ്ണ നിർമിച്ച് വിൽപ്പന നടത്തിയിരുന്നത്.
2025 ആഗസ്റ്റിൽ ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫിസറുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തിയപ്പോൾ വ്യാജ വിലാസവും ലൈസൻസ് നമ്പറും രേഖപ്പെടുത്തി നിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
സാമ്പ്ൾ പരിശോധനയിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ ആണ് എന്ന് ലാബ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കൊല്ലം ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്തു. ആർ.ഡി.ഒ അഖിൽ വി. മേനോൻ ആണ് പിഴ ചുമത്തിയത്. എസ്. എ. എസ് ട്രേഡേഴ്സിന് എതിരെ ഒന്നിലധികം കേസ് നടക്കുന്നുണ്ട്. പരിചയമില്ലാത്തവരിൽനിന്നും ബിൽ ഇല്ലാത്തവരിൽനിന്നും വെളിച്ചെണ്ണ വാങ്ങി വിൽപ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.