അഞ്ചൽ: ഓയിൽപാം തോട്ടത്തിൽ തുടർച്ചയായി കേട്ട ഉഗ്രശബ്ദത്തിൽ പരിഭ്രാന്തരായി തോട്ടം തൊഴിലാളികളും പരിസരവാസികളും. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഓയിൽപാം ഏരൂർ എസ്റ്റേറ്റിലെ എം. 3 ഡിവിഷനിലെ തൃക്കോയ്ക്കൽ ടവർ കുന്ന് പ്രദേശത്താണ് തുടർച്ചയായി മൂന്ന് തവണ ഉഗ്രശബ്ദം കേട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പ്രദേശവാസികളും എസ്റ്റേറ്റ് തൊഴിലാളികളും പരിഭ്രാന്തരായി പുറത്തിറങ്ങി അന്വേഷണം നടത്തിയെങ്കിലും ഒന്നും അറിയാൻ കഴിഞ്ഞില്ല.
ശബ്ദം കേട്ടതിന് പുറമെ സംഭവസ്ഥലത്ത് പുതിയ നീരുറവ രൂപപ്പെട്ടതും നാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കി.1976-ൽ ഈ കുന്നിന്‍റെ മറുഭാഗത്ത് ഉരുൾപൊട്ടലുണ്ടായതായി പറയുന്നുണ്ട്. അതിനാൽ പ്രകൃതിക്ഷോഭമോ ഭൂചലനമോ ആകാം എന്ന ഭയത്തിലാണ് നാട്ടുകാർ. റവന്യൂ -ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കും അധികൃതർ വിവരം കൈമാറി.
ഈ വഴി കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ ഇടമൺ - പോത്തൻകോട് 220 കെ.വി പവർ ലൈനിൽ, വൈദ്യഗിരി എസ്റ്റേറ്റിൽ സ്ഥാപിച്ച ടവറിൽ ശബ്ദം കേട്ട അതേ സമയത്ത് ട്രിപ്പ് ആയതായി ഇടമൺ സബ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. പരിശോധനയിൽ ടവറിലെ കാലപ്പഴക്കം ചെന്ന ഇൻസുലേറ്റർ പൊട്ടിത്തെറിച്ചതാണ് ഉഗ്രശബ്ദമുണ്ടാകാൻ കാരണമെന്ന് കെ.എസ്. ഇ.ബി അധികൃതർ വ്യക്തമാക്കി. ഈ സ്ഫോടന ശബ്ദമാകാം പ്രദേശത്ത് കേട്ടതെന്നാണ് പ്രധാന നിഗമനം.
പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മറ്റേതെങ്കിലും തരത്തിലുള്ള അപകട സാധ്യതയുണ്ടോ എന്നും വിദഗ്ധർ പരിശോധിച്ചുവരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. പുനലൂർ ഡി.വൈ.എസ്.പി മുഹമ്മദ് ഇസ്മായിൽ, ഏരൂർ വില്ലേജ് ഓഫീസർ അർഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആതിരപ്രവീൺ, വൈസ് പ്രസിഡന്‍റ് പി.ആർ ബാലചന്ദ്രൻ മുതലായവർ സ്ഥലസന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.