ഇത്തിക്കരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ

ദേശീയപാത; ഇത്തിക്കര കടക്കണമെങ്കിൽ മണിക്കൂറുകൾ, പ്രതിഷേധം

കൊട്ടിയം: ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇത്തിക്കരയിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായി മാറിയിട്ടും അധികൃതർ കണ്ടമട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇത്തിക്കരയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല. ദിനവും കുരുക്ക് കൂടുന്നത് അല്ലാതെ കുറയുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ദേശീയപാതയിലൂടെ ഇത്തിക്കരയിൽ എത്തിയാൽ ഇത്തിക്കര കടന്ന് കിട്ടാൻ ഒന്നും ഒന്നരയും മണിക്കൂർ വരെ എടുക്കുകയാണ്. മഴയും കൂടി പെയ്തതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. സ്വകാര്യ ബസുകൾ ട്രിപ്പുകൾ ഒഴിവാക്കുന്ന സ്ഥിതിയാണ്. ദേശീയപാതയുടെ തെക്ക് ഭാഗത്ത് തിരുമുക്ക് അടിപ്പാത വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെടുന്നത്.

ചാത്തന്നൂർ തിരുമുക്ക് വരെയും കൊട്ടിയം ഭാഗത്തേക്ക് സിത്താര ജങ്ഷൻ വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. യാത്രക്കാർക്കു ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതിനു വലിയ കാലതാമസം നേരിട്ടു. ഇത്തിക്കരയിൽ അടിപ്പാത നിർമാണത്തെത്തുടർന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവിസ് റോഡിലൂടെയാണ് ഇവിടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ പോകുന്നത്. അതുകൊണ്ടു തന്നെ അടിപ്പാത നിർമാണം നടക്കുന്നഭാഗത്ത് കഷ്ടിച്ച് ഒരു വണ്ടിക്ക് പോകാനുള്ള വീതി മാത്രമാണുള്ളത്. ഇവിടെ ആയൂർ റോഡിൽനിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കൂടിയാകുമ്പോൾ പൂർണമായും ഗതാഗതക്കുരുക്ക് ആവുന്ന അവസ്ഥയായി മാറുകയാണ്.

ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാത നിർമാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതാണ് കുരുക്കിന് പ്രധാനമായ കാരണം. ഇവിടെ അടിപ്പാതയുടെ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ കൂടി വാഹനങ്ങൾ കടത്തിവിടാൻ പറ്റാത്ത അവസ്ഥയുമാണ്. കൂടാതെ,

ഇത്തിക്കര വളവ് മുതൽ ഇത്തിക്കര പള്ളിക്ക് സമീപം വരെ ഇത്തിക്കരപാലത്തിൽ വരെ കുഴികൾ നിറഞ്ഞു ദേശീയപാത നാമാവശേഷമായി കിടക്കുകയാണ്. വാഹനങ്ങൾക്കു കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ്. പാത സഞ്ചാരയോഗ്യമാക്കുന്നതിൽ കരാർ കമ്പനി അലംഭാവം പുലർത്തുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനു കാരണമായി മാറുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി പകൽ മുഴുവൻ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും കരാർ കമ്പനി അധികൃതർ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. അടിയന്തിരമായി രണ്ട് വാഹനങ്ങൾ കടന്ന് പോകത്തക്കവിധം റോഡ് ക്രമീകരിച്ചുകൊണ്ട് ഇത്തിക്കരയിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Tags:    
News Summary - ദേശീയപാത; ഇത്തിക്കര കടക്കണമെങ്കിൽ മണിക്കൂറുകൾ, പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.