കൊല്ലം: ഇരുചക്രവാഹന യാത്രയിൽ കുട്ടികൾക്കും സുരക്ഷസംവിധാനമൊരുക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കാമ്പയിനുമായി ജില്ല ശിശുക്ഷേമസമിതി. കുട്ടി യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമായും ധരിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് കാമ്പയിൻ നടത്തുന്നത്. ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് ധരിക്കുന്നത് കേവലം നിയമമല്ല, മറിച്ച് സ്വയം സുരക്ഷ ഉറപ്പാക്കലാണ്. പലപ്പോഴും മാതാപിതാക്കൾ ഹെൽമറ്റ് ധരിക്കുമെങ്കിലും ഒപ്പമിരുത്തുന്ന കുട്ടികളുടെ സുരക്ഷ വിസ്മരിക്കാറുണ്ട്. മുതിർന്നവരേക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും സുരക്ഷയും ആവശ്യം കുട്ടികൾക്കാണ് എന്നതാണ് അവഗണിക്കപ്പെടുന്നത്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ തലയോട്ടിയുടെ ഘടന വളരെ മൃദുവും വളർച്ചയെത്തുന്നതുമേ ഉണ്ടാകൂ. അതിനാൽ ചെറിയൊരു വീഴ്ച ഉണ്ടായാൽ പോലും അത് കുട്ടികളുടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കാം. ബൈക്കിലോ സ്കൂട്ടറിലോ ഇരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ വളവുകളിലോ സ്വയം പിടിച്ചുനിൽക്കാനുള്ള ശാരീരിക ശേഷി കുട്ടികൾക്ക് കുറവാണ്. അവർ പെട്ടെന്ന് തെറിച്ചു വീഴാൻ സാധ്യതയേറെയാണ്. ചെറുപ്പത്തിൽ തന്നെ ഹെൽമറ്റ് ധരിപ്പിച്ചു ശീലിപ്പിച്ചാൽ അത് അവരുടെ ജീവിതകാലം മുഴുവൻ നീളുന്ന നല്ലൊരു ട്രാഫിക് സംസ്കാരമായി മാറുമെന്നതും ഗുണകരമാണ്. ഹെൽമറ്റ് വെക്കാതെ വണ്ടിയിൽ കയറില്ലെന്ന വാശി കുട്ടികൾക്കുണ്ടാക്കാൻ സാധിക്കണം.
മോട്ടോർ വാഹന നിയമപ്രകാരം നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും അക്കാര്യം ഗൗരവമായി കാണുന്നില്ല. ഈ സാഹചര്യത്തിലാണ് ‘കുഞ്ഞു ജീവനാണ്, നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്’ എന്ന കാമ്പയിനുമായി ശിശുക്ഷേമ സമിതി രംഗത്ത് വരുന്നത്. കാമ്പയിൻ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11.30ന് കൊല്ലം ടൗൺ യു.പി സ്കൂളിൽ മന്ത്രി ബിന്ദുകൃഷ്ണ നിർവഹിക്കും. കാമ്പയിന്റെ ഭാഗമായി ക്ലാസുകൾ എടുക്കാനും, റോഡുകളിൽനിന്ന് സന്ദേശം നൽകാനും ശിശുക്ഷേമ സമിതിയുടെ കുട്ടി വളന്റിയർമാരും എത്തും. റോഡ് അപകടങ്ങളുടെ വിഡിയോ പ്രദർശനം, വിവിധ അപകടങ്ങൾ ഉണ്ടാകുന്ന രീതികൾ എല്ലാം പ്രദർശനത്തിലൂടെ കാണിക്കും. കാമ്പയിനിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 1000 ഹെൽമറ്റുകൾ സൗജന്യമായി കുട്ടികൾക്ക് നൽകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും. റോട്ടറി ക്ലബുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യക്തികൾ, അധ്യാപകർ, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, കുട്ടികൾ എന്നിവരുടെ സഹായത്തിൽ ഹെൽമറ്റുകൾ കണ്ടെത്തുമെന്ന് ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.