എ.കെ.പ്രസന്നകുമാര്‍
കുണ്ടറ: ഉപജീവനം ലൈഫ് ഇന്‍ഷ്വറൻസ് ഏജൻസിയാണ്, പൊതു പ്രവര്‍ത്തനം പണമുണ്ടാക്കാനുമല്ല. അധ്വാനവും വരുമാനത്തില്‍ ഒരു ഭാഗവും തനിക്കു ചുറ്റും വേദനിക്കുന്നവര്‍ക്ക് കൈമാറാന്‍ സന്മനസ്സുള്ള ജനപ്രതിനിധി എന്ന വിശേഷണവുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പേരയം ഡിവിഷന്‍ അംഗം എ.കെ. പ്രസന്നകുമാര്‍.
ജനപ്രതിനിധിയെന്ന നിലയില്‍ ലഭിച്ച ആദ്യ ഓണറേറിയം മുതല്‍ നാളിതുവരെ ലഭിച്ച മുഴുവന്‍ തുകയും അശരണര്‍ക്കും കിടപ്പുരോഗികള്‍ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും നല്‍കി മാതൃകയാവുകയാണ്.ഓരോ മാസവും കിട്ടുന്ന ഓണറേറിയത്തോടൊപ്പം കൂടുതല്‍ തുക ചേര്‍ത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അക്ഷരാർഥത്തില്‍ പ്രതിഫലേച്ഛയില്ലാത്തതും നിസ്വാർഥവുമായ ജനസേവനം ആയിരിക്കണമെന്ന കാഴ്ചപ്പാടാണ് ഈ ജനപ്രതിനിധിയെ വ്യത്യസ്തനാക്കുന്നത്.
സ്വന്തം ഡിവിഷനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കാരുണ്യ പ്രവര്‍ത്തനം. ചില മാസങ്ങളില്‍ ഒന്നിലധികം വ്യക്തികള്‍ക്ക് ചികിത്സ സഹായം നല്‍കും. ജനപ്രതിനിധിയായി പ്രവർത്തിക്കുന്ന 60 മാസത്തെയും ഓണറേറിയം ഇതേ രീതിയില്‍ നല്‍കുമെന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹം പ്രകടിപ്പിക്കുന്നു. വിശ്വസ്ത സേവനത്തിന് നല്‍കുന്ന എല്‍.ഐ.സി ഓഫ് ഇന്ത്യയുടെ ‘ചെയര്‍മാന്‍സ് ക്ലബ് ലൈഫ് മെമ്പര്‍’ പദവി നേടിയിട്ടുണ്ട്.
ആദ്യകാല പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരിക്കുഴി പുത്തന്‍വീട്ടില്‍ കെ.വി. ആന്റണിയുടെ മകനും കുണ്ടറ, പേരയം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അവിഭക്ത മുളവന പഞ്ചായത്തിന്റെ ആദ്യ വൈസ് പ്രസിഡന്റുമായ ചാലില്‍ പൊയ്കയില്‍ വി.പി. ലാസറിന്റെ കൊച്ചു മകനും കോണ്‍ഗ്രസ് പേരയം മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാണ് പ്രസന്നകുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.