കൊല്ലം ഡി.എച്ച്.ക്യു ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ബന്തിപ്പൂ കൃഷി
ക്യാമ്പിൽ ‘ബന്തിപ്പൂ’ വസന്തം സൃഷ്ടിച്ച് പൊലീസ്
കൊല്ലം: ക്രമസമാധാന പാലനത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണിൽ വർണവസന്തം തീർത്ത് കൊല്ലം ഡി.എച്ച്.ക്യു ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർ. ഉപയോഗിക്കാതെ ഒഴിഞ്ഞുകിടന്നിരുന്ന മണ്ണിലാണ് മഞ്ഞയും ഓറഞ്ചും ബന്തിപ്പൂക്കളാൽ മനോഹര കാഴ്ച ഒരുക്കുന്നത്.
സേനാ അംഗങ്ങളുടെ ക്ഷേമ അന്വേഷണത്തിനെത്തിയ കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ ‘ഈ ഒഴിഞ്ഞ ഭൂമി പ്രയോജനകരമായി മാറ്റിക്കൂടേ?’ എന്ന ചോദ്യമാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. മുൻ റിസർവ് ഇൻസ്പെക്ടർ ജയചന്ദ്രൻ മുന്നോട്ടുവെച്ച ബന്തിപ്പൂ കൃഷി എന്ന ആശയം ക്വാർട്ടർ മാസ്റ്റർ സുധീർ ഏറ്റെടുക്കുകയായിരുന്നു.
ക്യാമ്പ് ഫോളോവേഴ്‌സായ അഭിലാഷ്, അഭിജിത്ത്, അമൽ, ഉല്ലാസ് എന്നിവരുടെ അധ്വാനവും പൊലീസ് ഓഫിസർമാരായ ആർ.ഐ. മഹേഷ്, ബിജു, ഡി.ഡി. രാജേഷ്, കളരി സജി, ഹരിദാസ്, രവി, സെക്രട്ടറി വൈ. സാബു എന്നിവരുടെ പിന്തുണയും ചേർന്നതോടെ കൃഷി വിജയമായി. ദിവസേനയുള്ള കഠിനാധ്വാനത്തിലൂടെ വിരിയിച്ചെടുത്ത ഈ പൂന്തോട്ടം, ജോലിക്കിടയിലെ മനോസമ്മർദങ്ങൾക്ക് വലിയൊരാശ്വാസമാണ് നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.