കൊല്ലം: മതാടിസ്ഥാനത്തിൽ പൗരത്വം വിഭജിക്കുന്നതിനെതിരെ ഒത്തൊരുമയുടെ സന്ദേശമുയർത്തി ഭരണഘടന സംരക്ഷണ സമിതിയുടെ പൗരത്വ സംരക്ഷണ സദസ്സ്. ന്യൂനപക്ഷ വേട്ടയിലൂടെ ലോകത്തിനു മുന്നിൽ തന്നെ ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ആർ.എസ്.എസ് നേതൃത്വം ചെയ്യുന്നതെന്ന വികാരമാണ് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചത്. പീരങ്കി മൈതാനം നിറഞ്ഞ സദസ്സ് കൈയടിയോടെയാണ് പൗരത്വഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും തടങ്കൽ പാളയങ്ങൾക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്.
ഇലക്ടറൽ ബോണ്ട് അഴിമതിയും പ്രതിപക്ഷ സ്വരങ്ങളെ തലങ്ങും വിലങ്ങും അടിച്ചമർത്തുന്നതിനെ കുറിച്ചും പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി, പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഭരണഘടനയെ തള്ളിക്കളയുന്ന സംഘ്പരിവാർ നേതൃത്വത്തിന്റെ നയനടപടികളെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രാഷ്ട്രീയത്തിനപ്പുറം, ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഒരുമിച്ചുനിന്നില്ലെങ്കിൽ പിന്നെ ഏത് കാര്യത്തിലാണ് ഒരുമിച്ചുനിൽക്കുകയെന്ന് കോൺഗ്രസിന്റെ നിലപാടുകളോടുള്ള വിമർശനമായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് സംസ്ഥാനത്ത് യോജിച്ച പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറിയത് ദേശീയ നേതൃത്വം തടസ്സം പിടിച്ചതുകൊണ്ടാണെന്നും സി.എ.എ നടപ്പാക്കിയിട്ടും മല്ലികാർജുൻ ഖാർഗെ ഒരക്ഷരം മിണ്ടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. കനത്ത പ്രതിരോധമുയർത്താൻ ഇടതുപക്ഷം എന്നും മുന്നിലുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
എം.എൽ.എമാരായ സുജിത് വിജയൻപിള്ള, എം. നൗഷാദ്, ജി.എസ്. ജയലാൽ, പി.എസ്. സുപാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.