കൊല്ലം: 38 വർഷത്തെ ട്രോളിങ് നിരോധന ചരിത്രത്തിൽ, കൊല്ലത്ത് ആദ്യദിനം ഹാർബറുകൾ ശൂന്യമായി. ട്രോളിങ് നിരോധനം അവസാനിച്ചതോടെ കടലിലേക്ക് പോകാൻ ആവേശത്തോടെ കാത്തിരുന്ന മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. നിരോധനം നീങ്ങിയതിന്റെ ആഹ്ലാദമുണ്ടായിരുന്നെങ്കിലും, പ്രകൃതിയുടെ കനിവില്ലായ്മയും പ്രതികൂല കാലാവസ്ഥയും തൊഴിലാളികളുടെ പ്രതീക്ഷകൾ തകിടംമറിക്കുന്ന കാഴ്ചയാണ്. പുതിയ സീസൺ നല്ല രീതിയിൽ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയിലെ മത്സ്യത്തൊഴിലാളികൾ. കടലിന്റെ രൗദ്രഭാവം കാരണം ആകെയുള്ള ആയിരത്തോളം ബോട്ടുകളിൽ 10 മുതൽ 20 ശതമാനത്തിന് മാത്രമാണ് കടലിലേക്ക് ഇറങ്ങാൻ സാധിച്ചത്. ഇതിൽ തന്നെ ഭൂരിഭാഗം ബോട്ടുകൾക്കും കനത്ത കാറ്റും ഉയർന്ന തിരമാലകളും കാരണം ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ പാതിവഴിയിൽ തിരികെ ഹാർബറിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.
ചെറിയ വള്ളങ്ങൾക്ക് കടലിലേക്ക് പോകാനും സാധിച്ചില്ല. തൊഴിലാളികൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളായി കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ് നിലവിലുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥ അനുകൂലമാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കൊല്ലം ഹാർബറും അനുബന്ധ മേഖലകളും സാധാരണ ഈ ദിവസങ്ങളിൽ വലിയ തിരക്കിലായിരിക്കേണ്ടതാണെങ്കിലും, പ്രതികൂല കാലാവസ്ഥ മൂലം ഹാർബറുകളെല്ലാം വിജനമായ നിലയിലാണ്. കടൽ ശാന്തമായാൽ മാത്രമേ വള്ളങ്ങൾക്കും ബോട്ടുകൾക്കും വീണ്ടും സജീവമായി കടലിലേക്ക് ഇറങ്ങാൻ സാധിക്കൂ. കടുത്ത പ്രതിസന്ധി മാറി,ട്രോളിങ് നിരോധന സമയത്തെ കടങ്ങൾ തീർത്തു എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ തീരദേശ ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.