യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊട്ടാരക്കര: ലോവർ കരിക്കകത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാൾകൂടി പിടിയിൽ. പത്തനംതിട്ട മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ (29- കിച്ചു) ആണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. കേസിൽ ആറ് പ്രതികളെ നേരത്തേ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം. ചക്കുവരയ്ക്കൽ പ്രണവത്തിൽ ഗോകുലിനെയാണ് (27) കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. കൊട്ടാരക്കരയിൽനിന്ന് ഗോകുൽ മോട്ടോർ സൈക്കിളിൽ വാളകം ഭാഗത്തേക്ക് പോകവെ ലോവർ കരിക്കത്തുവെച്ച് ബൈക്കുകളിലും ഓട്ടോകളിലും എത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. കഞ്ചാവ് കച്ചവടം നടത്തിയത് ഗോകുൽ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് പ്രതികൾ വാക്കേറ്റത്തിലും പിന്നീട് വധശ്രമത്തിലും എത്തിയത്. വിഷ്ണുവിജയൻ കഴിഞ്ഞവർഷം കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. അടൂർ, കൊടുമൺ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കഞ്ചാവ് കടത്തൽ, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട് ആറ് കേസുകൾ നിലവിലുണ്ട്. പ്രതിക്ക് കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്‍റെ മേൽനോട്ടത്തിൽ കൊട്ടാരക്കര പി.എസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്.ഐ ദീപു കെ.എസ്, എസ്.ഐ സുദർശന കുമാർ, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, സലിൽ, സുരേഷ് ബാബു, സഹിൽ, ഗണേഷ്കുമാർ, ജിക്സൺ, മഹേഷ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വർക്കലയിൽനിന്ന് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.