കാക്കനാട്: തോട്ടത്തിൽ പൂക്കളെല്ലാം സമൃദ്ധമായി വിരിഞ്ഞുനിന്നിട്ടും വിറ്റഴിക്കാനാകാതെ തുതിയൂർ കൊല്ലംപറമ്പിൽ കെ.കെ വിജയൻ. ഓണവിപണി മുന്നിൽകണ്ട് ബന്തിയും വാടാമല്ലിയും ഉൾപ്പെടെ നാലായിരത്തോളം തൈകളാണ് വിജയൻ ഇത്തവണ നട്ടത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തിപ്പൂക്കളും പിങ്ക്, വെള്ള നിറങ്ങളിലുള്ള വാടാമല്ലിയും തോട്ടത്തിൽ സമൃദ്ധമായി വിരിഞ്ഞു. എന്നാൽ, ഉത്രാടനാളിലും തിരുവോണ നാളിലും കിലോകണക്കിന് പൂക്കളാണ് വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പല പൂച്ചെടികളും ഒടിഞ്ഞുവീഴുകയും ചാഞ്ഞുപോവുകയും ചെയ്തു.
മഴ തടസ്സമായതോടെ ആവശ്യക്കാർ പുറത്തിറങ്ങാൻ മടിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ 90 ശതമാനത്തിലേറെ പൂക്കളും വിൽക്കാൻ സാധിച്ചില്ല. കഴിഞ്ഞ വർഷവും പൂത്തുനിൽക്കുന്ന തോട്ടം കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി ആളുകളെത്തിയിരുന്നു. സ്വന്തം അധ്വാനത്തിന് പുറമേ, ഏകദേശം 50,000 രൂപയോളം മുടക്കുമുതലുള്ള കൃഷിയിൽനിന്ന് ഇനി തുക തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് ഈ യുവകർഷകൻ.
തുടർച്ചയായ ആറാം വർഷമാണ് വിജയൻ തുതിയൂരിൽ പൂകൃഷി നടത്തുന്നത്. മുൻവർഷങ്ങളിൽ ഓണത്തിന് തൊട്ടുമുൻപ് തന്നെ പൂക്കളെല്ലാം വിറ്റുതീരുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. വീടിന് സമീപം പാട്ടത്തിനെടുത്ത ഭൂമിയിൽ വിജയനും സഹോദരങ്ങളും ചേർന്നാണ് കൃഷിയിറക്കുന്നത്. സീസൺ കഴിഞ്ഞാൽ പച്ചക്കറി കൃഷിയിലേക്ക് കടക്കും. സൂര്യകാന്തി ഉൾപ്പെടെയുള്ള കൃഷികളും ഇവിടെ വിജയകരമായി നടത്തിയിരുന്നു. മുൻവർഷങ്ങളിൽ കൃഷിക്ക് നേതൃത്വം നൽകിയിരുന്ന മാതാവ് ഭവാനിയുടെ വേർപാടിന്റെ വിഷമത്തിനിടയിലാണ് കുടുംബത്തിന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.