കാക്കനാട്: ജില്ല ആസൂത്രണ സമിതിയിലേക്കുള്ള ജില്ല പഞ്ചായത്ത് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയം. 28 അംഗ ജില്ല പഞ്ചായത്തിൽ നിന്ന് ജനറൽ, വനിതാ വിഭാഗങ്ങളിലായി മൂന്ന് വീതവും എസ്.സി/എസ്. ടി വിഭാഗത്തിൽ രണ്ടുപേർക്കുമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറൽ - വനിതാ വിഭാഗങ്ങളിൽ നടന്ന വോട്ടെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥികൾ എല്ലാവരും വിജയിച്ചു.
എസ്.സി, എസ്.ടി വിഭാഗത്തിൽ എൽ.ഡി.എഫിന് അംഗങ്ങളില്ലാത്തതിനാൽ മത്സരം ഉണ്ടായില്ല. ഈ വിഭാഗങ്ങളിൽ നിന്നായി അഹല്യ സദാനന്ദൻ (ആർ.എസ്.പി), സോനാ ജയരാജ് (കോൺഗ്രസ്) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. 28അംഗ ജില്ല പഞ്ചായത്തിലെ കക്ഷിനില 25 യു.ഡി.എഫും മൂന്നു എൽ.ഡി.എഫും എന്നായിരുന്നു. യു.ഡി.എഫിലെ ഒരു അംഗം തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. വനിതാ വിഭാഗം: യു.ഡി.എഫ് സ്ഥാനാർഥികളായ ഷെൽമി ജോൺസ്, അൽഫോൻസ ഡേവിഡ് (ഇരുവരും കോൺഗ്രസ്), ബിനി ഷാജി (കേരള കോൺഗ്രസ് ജേക്കബ്) എന്നിവർക്ക് എട്ടു വീതം വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി മേരി വിൻസെന്റിന് മൂന്നു വോട്ട് ലഭിച്ചു.
ജനറൽ വിഭാഗം: യു.ഡി.എഫ് പാനലിലെ സുജിത്ത് പോൾ (കോൺഗ്രസ്), നാദിർഷ (മുസ്ലിം ലീഗ്), ജോമി തെക്കേക്കര (കേരള കോൺഗ്രസ്) എന്നിവർക്കും എട്ടു വീതം വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിലെ ജൂബിൾ ജോർജിന് മൂന്നു വോട്ടുകൾ ലഭിച്ചു. കലക്ടർ ജി.പ്രിയങ്കയായിരുന്നു വരണാധികാരി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ജില്ല പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി. ഹനീഷ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, സ്ഥിരംസമിതി അധ‍്യക്ഷരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, റസിയ റഹ്മത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.