ആസ്റ്ററിന് പ്രവർത്തന വരുമാനത്തിൽ 14 ശതമാനം വർധന

കൊച്ചി: ജി.സി.സിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ പ്രവർത്തന വരുമാനത്തിൽ 14 ശതമാനം വർധന. 2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 2391 കോടി രൂപയിൽനിന്ന് 2728 കോടിയായാണ് വർധിച്ചത്. 2021ലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി കിഴിച്ചുള്ള ലാഭം 178 കോടിയിൽനിന്ന് 238 ശതമാനം വർധിച്ച് 601 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ സമഗ്രമായ വളർച്ചയാണ് കമ്പനി കാഴ്ചവെച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആശുപത്രി സേവനങ്ങൾ അതിദ്രുതം വളരുകയാണ്. ഓരോ പാദത്തിലും കൂടുതൽ കിടക്കകൾ ആശുപത്രികളിൽ അധികമായി ഏർപ്പെടുത്തുന്നുണ്ട്. ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ് മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ ഫാർമസി മാർച്ച് 31നുള്ളിൽ ആകെ 131 സ്റ്റോറുകൾ കൂടി തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.