ബിനാലെയിൽ ഫ്രഞ്ച് കലാകാരി ശിവായ് ലാ ഒരുക്കിയ
ഇൻസ്റ്റലേഷൻ
കൊച്ചി: ജലാശയങ്ങളിലെ ശല്യക്കാരനായ പോളപ്പായലിനെ വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിച്ച് ഫ്രഞ്ച് കലാകാരി ശിവായ് ലാ മൾട്ടിപ്പിൾ. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ‘ഒരായിരം കടൽ’ (എ തൗസൻഡ് സീസ്) എന്ന റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസ്സി ജോസ് ആൻഡ് സൺസ് കെട്ടിടത്തിൽ ഒരുക്കിയ പ്രദർശനത്തിൽ ശിവായ് പോളച്ചെടിയെ പുണ്യസസ്യമായാണ് അടയാളപ്പെടുത്തുന്നത്.
ബിനാലെയിൽ ശിൽപം ഒരുക്കുന്ന ഫ്രഞ്ച് കലാകാരി
ശിവായ് ലാ
മത്സ്യത്തൊഴിലാളികൾക്ക് ശല്യക്കാരനാണെങ്കിലും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടഞ്ഞ് ജലത്തെ തണുപ്പിക്കാനും പ്ലാസ്റ്റിക് ഉൾപ്പെടെ മലിനീകരണ വസ്തുക്കളും വലയിലാക്കി ജലം ശുദ്ധീകരിക്കാനും ഈ ചെടികൾ സഹായിക്കുന്നുവെന്ന് കലാകാരി കരുതുന്നു.
ലോകം എല്ലാവർക്കും ഐക്യത്തോടെ ജീവിക്കാനുള്ളതാണെന്ന സന്ദേശമാണ് തന്റെ സൃഷ്ടികളിലൂടെ ശിവായ് പങ്കുവെക്കുന്നത്. തന്റെ വേരുകൾ കിടക്കുന്ന കാമറൂണിലെ നാടോടിക്കഥകളെ കൊച്ചിയുമായി ബന്ധിപ്പിച്ചാണ് ശിവായ് കലാസൃഷ്ടികൾക്ക് രൂപം നൽകിയത്. ജലാശയങ്ങളെ സംരക്ഷിക്കാൻ കടൽകന്യകകൾ സ്ഥാപിച്ചതാണ് പോളച്ചെടികളെ എന്ന വിശ്വാസം കാമറൂണിലെ മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ട്. കൊച്ചിയിലെ കായലുകളിലും ഈ സസ്യങ്ങളെ കണ്ടപ്പോൾ മിത്തുകൾക്കും സസ്യങ്ങൾക്കും ഇടയിലെ ആത്മീയ ബന്ധമാണ് ആകർഷിച്ചതെന്ന് ശിവായ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.