പെരുമ്പാവൂരിൽനിന്ന് ലഹരിവിരുദ്ധ ജനകീയ സമിതി
പ്രവര്‍ത്തകര്‍ പിടികൂടിയ പുകയില ഉൽപന്നങ്ങൾ
പെരുമ്പാവൂര്‍: ലഹരിവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 30 ചാക്ക് ഹാന്‍സ് ഉള്‍പ്പെടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
നഗരത്തിലെ പി.പി റോഡില്‍ സ്ഥിതിചെയ്യുന്ന വാടക കെട്ടിടങ്ങളിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജനകീയ സമിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി ഏഴിന് കട പരിശോധിക്കുകയായിരുന്നു. സീലിങ്ങിന്റെ മുകളില്‍ പ്ലൈവുഡ് കൊണ്ട് ബലപ്പെടുത്തിയ മുകള്‍ ഭാഗത്താണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചത്.
പരീക്ഷക്കാലമായതിനാല്‍ കുട്ടികളെ ലക്ഷ്യം വെക്കുന്ന 'കൂള്‍' എന്ന ലഹരി വസ്തുവും ചാക്ക് കണക്കിന് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ലഹരി വിൽപനയിലൂടെ സമാഹരിച്ച 11,300 രൂപയും ഇവിടെനിന്ന് കണ്ടെത്തി. ലഹരി വസ്തുക്കളും പണവും സമിതി പ്രവര്‍ത്തകര്‍ പൊലീസിന് കൈമാറി.
എക്സൈസ് ഓഫിസിന് വിളിപ്പാടകലെയുള്ള സ്ഥലത്തുപോലും കൃത്യമായ പരിശോധന നടത്താത്തതാണ് ഇത്തരം കച്ചവടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് സമിതി പ്രവര്‍ത്തകരും ഉടമകള്‍ അറിഞ്ഞു വന്‍ തുക ഈടാക്കിയാണ് കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതെന്നും ഇവരുടെ മൗനാനുവാദത്തോടെയാണ് ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു. പാലക്കാട്ടുതാഴം ഭായി കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ജനകീയ സമിതിയാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.