കെ.എഫ്.സി വായ്പക്ക് ജപ്തി: വിജിലൻസ് അന്വേഷണ ഉത്തരവിനെതിരായ ഹരജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ജപ്തി ചെയ്ത ഭൂമിയുടെ ലേലത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. വായ്പ കുടിശ്ശികയെത്തുടർന്ന് ജപ്തി ചെയ്ത ഭൂമിയുടെ ലേലവുമായി ബന്ധപ്പെട്ട പരാതിയിലാണ് മാനേജിങ് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശി പീതാംബരൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോഴിക്കോട് നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പേൾ ഹിൽ ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന കമ്പനിക്ക് കെ.എഫ്.സി നൽകിയ അഞ്ചുകോടിയുടെ വായ്പ തിരിച്ചുപിടിക്കാനാണ് ലേലനടപടികളുണ്ടായത്. എസ്. അനിൽ കുമാർ എന്നയാളാണ് ഭൂമിയും കെട്ടിടവും 9.18 കോടിക്ക് ലേലത്തിൽ പിടിച്ചത്. എന്നാൽ, 40 കോടി രൂപ വിലവരുന്ന ഭൂമിയാണ് കുറഞ്ഞ തുകക്ക് ലേലത്തിൽ നൽകിയതെന്ന് ആരോപിച്ച് പേൾ ഹിൽ ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എം.ഡി പി.പി. അബ്ദുൽ നാസർ കോഴിക്കോട് വിജിലൻസ് കോടതിയിൽ പരാതി നൽകി. ഇതേതുടർന്നായിരുന്നു പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ മുൻകൂർ അനുമതി ആവശ്യമാണെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.