ഗാന്ധിയായി ജീവിക്കുന്ന ബസവരാജ്; കാമറയിൽ പകർത്തി ശിവ

കൊച്ചി: ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്വയം ഗാന്ധിയായി ജീവിക്കുകയാണ് കർണാടക കടൂർ സ്വദേശി ബാഗഡേഹള്ളി ബസവരാജ്. മുൻ അധ്യാപകനായ ബസവരാജ് ദേശീയ ഉത്സവങ്ങളിൽ സ്ഥിരം ഗാന്ധിയായി വേഷമിടാറുണ്ട്. ശരീരത്തിൽ വെള്ളി നിറത്തിലുള്ള പെയിന്റ് പൂശി ഗാന്ധിയുടെ ജീവിക്കുന്ന സാന്നിധ്യമായാണ് അദ്ദേഹം പൊതുവേദികളിൽ എത്തുന്നത്. സമാധാനത്തെയും ലളിതജീവിതത്തെയും കുറിച്ച് സംസാരിക്കാൻ സ്വന്തം ചെലവിൽ വിവിധയിടങ്ങളിൽ യാത്ര ചെയ്യാറുമുണ്ട്.

ബസവരാജിന്‍റെ ജീവിതം മുൻനിർത്തി, ഗാന്ധിയുടെ പൈതൃകം പ്രമേയമാക്കി ആർട്ടിസ്റ്റ് ശിവ (കോപ് ശിവ) ഒരുക്കിയ ‘ബീയ്ങ് ഗാന്ധി’ എന്ന ഫോട്ടോ പരമ്പര സമകാലിക ഇന്ത്യയിൽ ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രസക്തി ചര്‍ച്ച ചെയ്യുകയാണ്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കൊളാറ്ററല്‍ പ്രദര്‍ശനങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെ.എം ബിൽഡിങിലാണ് ഫോട്ടോ പരമ്പര ഒരുക്കിയിട്ടുള്ളത്. റിസ്ക് ആർട്ട് ഇനിഷ്യേറ്റീവിന് വേണ്ടി ക്യൂറേറ്റർ മൊര്‍ത്താസ വാലി ഒരുക്കിയ ‘ലൈക്ക് ഗോൾഡ്’ എന്ന പ്രദർശനത്തിന്റെ ഭാഗമാണിത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ശിവ 2011ൽ ബംഗളൂരുവിലെ സാംസ്കാരിക പരിപാടിയില്‍ ഡ്യൂട്ടിയിലായിരിക്കെയാണ് ബസവരാജിനെ ആദ്യമായി കാണുന്നത്. പിന്നീട് ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അദ്ദേഹത്തെ കണ്ടെത്തുകയും 16 വർഷം നീണ്ട ഡോക്യുമെന്റേഷനിലൂടെ കലാസൃഷ്ടി പൂർത്തിയാക്കുകയുമായിരുന്നു. 

Tags:    
News Summary - Basavaraj living as Gandhi; Shiva captured on camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.