സർക്കാറിന്‍റെ സർക്കുലർ പാലിച്ചുമാത്രം എസ്.സി ഷോപ്പിങ് കോംപ്ലക്‌സ് കടമുറികൾ അലോട്ട് ചെയ്യണമെന്ന് ഹൈകോടതി

കൊച്ചി: സർക്കാറിന്‍റെ സർക്കുലർ പാലിച്ചുമാത്രം കളമശ്ശേരി നഗരസഭയിലെ എസ്.സി ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികൾ അലോട്ട് ചെയ്യണമെന്ന് ഹൈകോടതി. പട്ടികജാതി വിഭാഗത്തിലുള്ളവർക്കുമാത്രമേ കടമുറികൾ നൽകാവൂവെന്ന സർക്കാർ സർക്കുലർ പാലിക്കണമെന്നാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്. സൗത്ത് കളമശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികൾ അനർഹരായ വ്യക്തികൾക്ക് നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവജനങ്ങളുടെ തൊഴിൽ സംരംഭങ്ങൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചതെന്ന് ഹരജിയിൽ പറയുന്നു. 12ാം പഞ്ചവത്സര പദ്ധതിയിലെ ആറുകോടി ചെലവിട്ട് നിർമിച്ച കോംപ്ലക്സിലെ മൂന്നാംനില മജിസ്ട്രേറ്റ് കോടതിക്ക് വിട്ടു നൽകിയിരുന്നു. താഴെ രണ്ടു നിലയിലായി 40 കടമുറികളാണുള്ളത്. ഇവക്കായി അപേക്ഷ നൽകിയവരിൽ 29 പേർ യോഗ്യതയുള്ളവരാണെന്ന് കണ്ടെത്തിയെന്നും പത്തുപേർ അയോഗ്യരാണെന്ന് വിലയിരുത്തിയതിനാൽ ഈ മുറികൾ വീണ്ടും അലോട്ട് ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു നഗരസഭയുടെ വിശദീകരണം. തുടർന്നാണ് സർക്കാറിന്‍റെ സർക്കുലർ പാലിച്ച് കടമുറികൾ വിതരണം ചെയ്യാൻ കോടതി നിർദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.