അർച്ചന കവിയോട് മോശമായി പെരുമാറിയ സംഭവം: പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു

മട്ടാഞ്ചേരി: സിനിമതാരം അർച്ചന കവിയോട് രാത്രി യാത്രക്കിടെ ഫോർട്ട്കൊച്ചിയിൽ വെച്ച് പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സുഹൃത്തിനും കുടുംബത്തോടുമൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് ഓട്ടോ തടഞ്ഞ് പരുഷമായി സംസാരിച്ചതായി അർച്ചന കവി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടില്ലെങ്കിലും നടിയുടെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. രാത്രി 11.30ഓടെ എറണാകുളത്തുനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുമ്പോഴാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായത്. ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയുടെ സമീപത്തുവെച്ച് ആദ്യം പതിവുരീതിയിൽ വിവരങ്ങൾ ശേഖരിച്ച പൊലീസ് മാന്യമായാണ് പെരുമാറിയതെന്നും എന്നാൽ പിന്നീട് പരേഡ് ഗ്രൗണ്ടിന് സമീപത്തുവെച്ച് ഓട്ടോ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത പൊലീസാണ് മോശമായി പെരുമാറിയതെന്നുമാണ് പറയുന്നത്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സംബന്ധിച്ചാണ് അന്വേഷണം. അതേസമയം, രാത്രി പട്രോളിങ്ങിന്‍റെ ഭാഗമായുള്ള പതിവ് വിവരശേഖരണം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമുള്ള മറുപടിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനിൽനിന്ന് എ.സി.പിക്ക് ലഭിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പ്രവർത്തകൻ ഷക്കീർ അലി മുഖ്യമന്ത്രിക്ക് പരാതി നൽകി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ നിരപരാധികളായ പൊലീസുകാരെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.