‘മാധ്യമം’ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ആദിവാസി പിഞ്ചുബാലന്റെ ചികിത്സ സംബന്ധമായ ചെലവുകളിലേക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പട്ടികവർഗ ജില്ല അധികൃതർ അറിയിച്ചു. പാലക്കാട് കൊല്ലങ്കോട് താമരപ്പാടം ചുള്ളിയാർമേട് അളകാപുരികോളനിയിൽ മുരുകൻ-മഹേശ്വരി ദമ്പതികളുടെ മകൻ രണ്ട് വയസ്സുകാരനാണ് ശ്വാസതടസ്സംമൂലം ഒരുമാസമായി തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്.
ആദിവാസി വിഭാഗത്തിൽപെട്ട പിഞ്ചുബാലന് സർക്കാർ ഏർപ്പെടുത്തിട്ടുള്ള ചികിത്സ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന് മാധ്യമം വാർത്തയാക്കിയിരുന്നു. തുടർന്നായിരുന്നു അധികൃതരുടെ പ്രതികരണം. പട്ടികവർഗവിഭാഗത്തിൽപെട്ട രോഗിക്കും ഒരുകൂട്ടിരിപ്പുകാരനും ഭക്ഷണത്തിനായി 350 രൂപ സർക്കാർ നൽകും. കൂടാതെ മറ്റ് ചികിത്സയും മറ്റ് പരിശോധനകൾക്കും തുക നൽകേണ്ടിവന്നാൽ അതും സർക്കാറാണ് വഹിക്കുന്നത്.
ചികിത്സകഴിഞ്ഞ് വീട്ടിലേക്കെത്തിക്കുന്നതുവരെയുള്ള ചെലവ് സർക്കാറാണ് വഹിക്കുന്നത്. ഐ.സി.ഡി.എസ്, എസ്.റ്റി, ജില്ല മെഡിക്കൽ വിഭാഗങ്ങൾ സംയുക്തമായാണ് ഇവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുവരുന്നത്. ഭക്ഷണത്തിനുള്ള തുക ദിവസവും കൃത്യമായി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ചികിത്സകഴിഞ്ഞ് മടങ്ങുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് തുക നൽകിവരുന്നത്. നിലവിൽ ചികിത്സതേടിയിട്ടുള്ള കുട്ടിയും കുടുംബവും പാലക്കാട് ജില്ലയിലുള്ളവരായതിനാൽ തുക അവിടുന്നാണ് നൽകേണ്ടത്. എന്നാൽ കുട്ടിയുടെ രക്ഷിതാക്കളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തര ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറയിച്ചു.
ആശുപത്രിയിലെ എസ്.റ്റി പ്രമോട്ടർമാർ കുട്ടിക്കാവശ്യമായ മരുന്നും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ഐ.സി.ഡി.എസ്, എസ്.റ്റി, മെഡിക്കൽ ഓഫിസർമാർ കുട്ടിയുടെ ചികിത്സ സംബന്ധമായുള്ള കാര്യങ്ങളിൽ തുടക്കം മുതൽ ഇടപെടാറുണ്ടെന്ന് ഐ.സി.ഡി.എസ് ജില്ല അധികൃതർ പറഞ്ഞു. എന്നാൽ ഭക്ഷണം അവടെനിന്നും കിട്ടുന്നുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞതുകൊണ്ടാണ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരുന്നത്. സ്വകാര്യലാബുകളിൽ പരിശോധന നടത്തിയതുൾപ്പെടെയുള്ള പണം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തിവന്നിരുന്നു. കഴിഞ്ഞ 27നാണ് കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബമാണെന്ന് മതിയായ രേഖകൾ കൈവശമില്ലാത്തതിനാൽ തുടക്കത്തിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ലെന്നും പിന്നീട് മതിയായ രേഖകൾ നൽകിയെങ്കിലും ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.