മാന്നാർ സാഹിബ്
മാന്നാർ സാഹിബ് വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്
ചെങ്ങന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന മാന്നാർ സാഹിബ് എന്ന വി.എം. ഹസൻ സാഹിബ് വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട്. ജനമനസ്സുകളിൽ അദ്ദേഹത്തിന്റെ ഓർമകൾ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്നു.
വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഹസൻ സാഹിബ്, പിന്നീട് പൊതു പ്രവർത്തനത്തിലൂടെ മാന്നാറിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തി. സാഹിബിന്റെ തൂവെള്ള ഖദറിലെ നീളൻ ജുബ്ബ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുരംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി തിരുവിതാംകൂർ മഹാരാജാവ് ‘മാന്നാർ’ എന്ന സ്ഥലനാമം കൂടി അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തുനൽകി.
1953ൽ ഗുജറാത്തിലെ എ.ഐ.സി.സി സമ്മേളനത്തിൽ കേരളത്തിത്തിൽനിന്നുള്ള പ്രതിനിധികളിലൊരാളായിരുന്നു ഹസൻ സാഹിബ്. കെ.കെ. ചെല്ലപ്പൻ പിള്ളയായിരുന്നു രാഷ്ട്രീയ ഗുരു. കെ. കരുണാകരൻ, എ.കെ. ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന കാലത്തും പാർട്ടിയിൽ ഹസൻ സാഹിബ് മുഖ്യ ശ്രേണിയിൽ സ്ഥാനമുണ്ടായിരുന്നു.
ആലപ്പുഴ ജില്ല രൂപവത്കരണത്തിനുശേഷമുള്ള ആദ്യ ഡി.സി.സി ജനറൽ സെക്രട്ടറിയായും കെ.പി.സി.സി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം കലാ-സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ആദ്യകാല മുസ്‌ലിം നാടക നടന്മാരിൽ ഒരാളായിരുന്നു. കവി, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലകളിലും ശ്രദ്ധ പിടിച്ചുപറ്റി.
തിക്കുറുശ്ശി സുകുമാരൻ നായർ, കെ.ജെ. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.എ. ദാമോദര മേനോൻ, ആർ. ശങ്കർ, പനമ്പള്ളി ഗോവിന്ദമേനോൻ, അറയ്ക്കൽ സദാശിവൻപിള്ള, പി.ടി. ചാക്കോ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. മാന്നാർ പി.എച്ച് സെന്റർ, ഡി.ബി പമ്പ കോളജ്, അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറി, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ മാന്നാറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പമ്പാ നദിയിൽ ഓണാഘോഷ കാലത്തെ മാന്നാർ മഹാത്മാ ജലോത്സവത്തിന് തുടക്കം കുറിച്ചതും ‘മാന്നാർ മഹാത്മാ ജലോത്സവം’ എന്ന പേര് നിർദേശിച്ചതും ഹസൻ സാഹിബായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.