വിപിൻ കൃഷ്ണൻ
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. മാവേലിക്കര പുതിയകാവ് ശ്രീരംഗത്ത് വിപിൻ കൃഷ്ണന(46)നെയാണ് മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തേകാലോടെ ചെങ്ങന്നൂർ ഒരിപ്രം പുത്തുവിളപടി നവോദയ ജങ്ഷനിലായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ മുതുകുളം കല്ലിൻ്റെ കിഴക്കേതിൽ വിജയ(55)നാണ് മർദനമേറ്റത്.
പള്ളിപ്പാട് വഴി ആലപ്പുഴക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ജങ്ഷനിൽ തിരിയുന്നതിനിടെ മാവേലിക്കര ഭാഗത്ത് നിന്നു മാന്നാറിലേക്ക് വരുകയായിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി യാത്രക്കാരനായ വിപിൻ കൃഷ്ണൻ താഴെ വീഴുകയായിരുന്നു.
അപകടം കണ്ട ഡ്രൈവർ ബസ് നിർത്തിയിറങ്ങി വന്നതോടെ ബസ് തട്ടിയാണ് വീണതെന്ന് ആരോപിച്ച് സ്‌കൂട്ടർ ബസിന് വട്ടം വെച്ച് തടയുകയും വിജയനെ മർദിക്കുകയുമായിരുന്നു. ചവിട്ടേറ്റ് നെഞ്ചിനും വാരിയെല്ലിനും പരിക്കേറ്റതിനെ തുടർന്ന് വിജയൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിവരം അറിഞ്ഞെത്തിയ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.വി.ബിജു, എസ്.ഐ. ഷൈജ എന്നിവരടങ്ങുന്ന സംഘം വിപിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.