ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ

ബെംഗളൂരു: കുടക് ജില്ലയില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പിണറായി വിജയൻ. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. തിരച്ചിലിനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും നിയോഗിച്ചതായി കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ആന്‍റി നക്സൽ ഫോഴ്സും സ്ഥലത്തെത്തി ഊർജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും സൂചിപ്പിച്ചു.

തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെ.സി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചിരുന്നു. തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപവത്കരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും സംസാരിച്ചെന്നും കണ്ടെത്താന്‍ കർണാടക സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം രണ്ടിന് ഉച്ചയോടെയാണ് കുടകിലെ തടിയന്റമോള്‍ മലയിൽ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്രക്കിങ്ങിനായി എത്തിയതായിരുന്നു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങ്ങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. നിലവിൽ നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ നിരവധി തവണ ഒറ്റയ്ക്ക് ഇത്തരത്തിൽ യാത്ര ചെയ്യാറുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശരണ്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.

Tags:    
News Summary - Incident of missing ; Pinarayi writes a letter to Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.