കോഴിക്കോട്: വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട കാന്തപുരം അബൂബക്കർ മുസ്‍ലിയാരെ പ്രശംസിച്ച ബി.ജെ.പി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ പരസ്യ വിമർശനവുമായി ഹിന്ദു ഐക്യവേദി. ശ്രീധരൻ പിള്ളയെ പേരെടുത്ത് പറയാതെ "കാന്തപരും ചെയ്തത് ഈശ്വരീയമായ കർമം, ഇടപെടലിനെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും വേണം" എന്ന ഒരു സ്വകാര്യ ചാനലിന്‍റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ശ്രീധരൻ പിള്ളക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യ വേദി കോഴിക്കോട് ജില്ലാ സഹ സംഘടന സെക്രട്ടറി സതീഷ് മലപ്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
'എട്ടുകാലി മമ്മൂഞ്ഞുമാരെ വെള്ളപൂശി വെളുപ്പിക്കുന്നവർ ചേകന്നൂർ മൗലവിയെ ഓർക്കുന്നുണ്ടോ? എന്നു ചോദിച്ചുകൊണ്ട് ചേകന്നൂർ മൗലവിയുടെ ഫോട്ടോ ഉൾപ്പെടെയാണ് കാന്തപുരത്തെ പുകഴ്ത്തിയതിനെ സതീഷ് മലപ്രം വിമർശിച്ചിരിക്കുന്നത്.
ഒരാൾക്കെതിരെയും ആയുധമെടുക്കാതെ, ചാവേർ സ്ക്വാഡുകളെ ഉണ്ടാക്കാതെ, താൻ പഠിച്ച ഖുർആനിലെ കാര്യങ്ങൾ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ് ചേകന്നൂർ മൗലവി ചെയ്ത തെറ്റെന്നും തുടർന്ന് കൊലയിലേക്ക് എത്തിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
‘കാന്തപുരം വിഭാഗം സുന്നികളുടെ സ്ഥാപനമായ കാരന്തൂർ മർക്കസ് സ്ഥിതിചെയ്യുന്ന കുന്നമംഗലം കേന്ദ്രീകരിച്ച് എ.പി വിഭാഗം സുന്നികളിലെ ചിലർ ചേർന്ന് രൂപീകരിച്ച സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വി.വി ഹംസ, ഇല്യൻ ഹംസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.
സി.ബി.ഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ പത്താം പ്രതിയാക്കി അന്വേഷണത്തിന് ഉത്തരവിട്ടു. ചുവന്നകുന്നിലടക്കം പലസ്ഥലത്തും മണ്ണ് മാന്തി ഉപയോഗിച്ചു പരിശോധിച്ചിട്ടും മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാന്തപുരത്തെ പ്രതിയാക്കാൻ തെളിവുകൾ ഇല്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അങ്ങനെ ചേകന്നൂർ മൗലവിയെ കൊന്നത് ആരെന്നു മാത്രമല്ല കൊല്ലപ്പെട്ടതിന് പോലും തെളിവില്ലാതെയായി. കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഹംസയുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും ചെയ്തു.
കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം കാരന്തൂർ മർക്കസ് സെന്ററിലെ ലൈസൺ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അങ്ങനെ കേരളത്തിൽ ആദ്യമായി താൻ പഠിച്ച കാര്യം ശരിയാണ് എന്ന് പറഞ്ഞതിന്റെയും പ്രചരിപ്പിച്ചതിന്റെയും പേരിൽ ഒരു മതപണ്ഡിതൻ കൊല്ലപ്പെട്ടു എന്നുപോലും തെളിയിക്കാൻ സാധിക്കാതെ നിയമസംവിധാനങ്ങളും അന്വേഷണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം നോട്ടിനും വോട്ടിനും വേണ്ടി ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചുമൂടിയതുപോലെ തെളിവുകളും കുഴിച്ചുമൂടി.’ എന്നും പോസ്റ്റിൽ പറയുന്നു. ഇനിയും ഏറെ പറയാനുണ്ട്. അധികം ആരും പറയിപ്പിക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
എട്ടുകാലി മമ്മൂഞ്ഞുമാരെ വെള്ളപൂശി വെളുപ്പിക്കുന്നവർ ചേകന്നൂർ മൗലവിയെ ഓർക്കുന്നുണ്ടോ? ഒരാൾക്കെതിരെയും ആയുധമെടുക്കാതെ ചാവേർ സ്ക്വാഡുകളെ ഉണ്ടാക്കാതെ താൻ പഠിച്ച ഖുർആനിലെ കാര്യങ്ങൾ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതാണ് ചേകന്നൂർ മൗലവി ചെയ്ത തെറ്റ്. ഖുറാനിലെ ചില ഹദീസുകള്‍ക്കെതിരെ നിലകൊള്ളുകയും മുസ്ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശ വിഷയത്തില്‍ മതമൗലികവാദികളുടെ നിലപാടുകള്‍ക്കെതിരെ നിലപാടെടുക്കുകയും വിഷയത്തില്‍ കപട മതേതര രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് ചേകന്നൂര്‍ മൗലവിയെ കൊന്നുകളഞ്ഞത്...
കാന്തപുരം വിഭാഗം സുന്നികളുടെ സ്ഥാപനമായ കാരന്തൂർ മർക്കസ് സ്ഥിതിചെയ്യുന്ന കുന്നമംഗലം കേന്ദ്രീകരിച്ച് എ പി വിഭാഗം സുന്നികളിലെ ചിലർ ചേർന്ന് രൂപീകരിച്ച സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിലൊന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വി വി ഹംസ ഇല്യൻ ഹംസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ പത്താം പ്രതിയാക്കി അന്വേഷണത്തിനു ഉത്തരവിട്ടു.
പിടിക്കപ്പെട്ട പ്രതികൾ നൽകിയ വിവരമനുസരിച്ച് പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.ചുവന്ന കുന്നിലടക്കം പലസ്ഥലത്തും മണ്ണ് മാന്തി ഉപയോഗിച്ചു പരിശോധിച്ചിട്ടും മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാന്തപുരത്തെ പ്രതിയാക്കാൻ തെളിവുകൾ ഇല്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അങ്ങനെ ചേകന്നൂർ മൗലവിയെ കൊന്നത് ആരെന്നു മാത്രമല്ല കൊല്ലപ്പെട്ടതിനു പോലും തെളിവില്ലാതെയായി. കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഹംസയുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും ചെയ്തു കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം കാരന്തൂർ മർക്കസ് സെന്ററിലെ ലയ്സണ്‍ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അങ്ങനെ കേരളത്തിൽ ആദ്യമായി താൻ പഠിച്ച കാര്യം ശരിയാണ് എന്ന് പറഞ്ഞതിന്റെയും പ്രചരിപ്പിച്ചതിന്റെയും പേരിൽ ഒരു മതപണ്ഡിതൻ കൊല്ലപ്പെട്ടു എന്നുപോലും തെളിയിക്കാൻ സാധിക്കാതെ നിയമസംവിധാനങ്ങളും അന്വേഷണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം നോട്ടിനും വോട്ടിനും വേണ്ടി ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചുമൂടിയതുപോലെ തെളിവുകളും കുഴിച്ചുമൂടി.......
ഇനിയും ഏറെ പറയാനുണ്ട്.....
അധികം പറയിപ്പിക്കരുത്......
ആരും..... ✍️സതീഷ് മലപ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.