കൊച്ചി: വയനാട് കള്ളാടിയിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തന്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ രൂക്ഷപരാമർശവുമായി അമിക്കസ് ക്യൂറി റിപ്പോർട്ട്. പാലത്തിന് സമീപം കൂട്ടിയിട്ട മണ്ണ് അപകടസാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി, അത് നീക്കം ചെയ്യാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും രേഖാമൂലം ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയതിനാൽ നിയമപരമായ വീഴ്ചയാണുണ്ടായത്.
ഒരേ സ്ഥലത്ത് കൂട്ടിയിട്ട ഒരുലക്ഷം ക്യുബിക് മീറ്റർ മാലിന്യമടങ്ങിയ മനുഷ്യനിർമിത മൺകൂനയാണ് തകർന്നു വീണത്. പദ്ധതിയുടെ ദുരന്തസാധ്യത കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധയോ നിയന്ത്രണമോ ഉണ്ടായിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യനിർമിത ദുരന്തമാണുണ്ടായതെന്നാണ് മന്ത്രിമാരടക്കം ആദ്യം അഭിപ്രായപ്പെട്ടത്.
ദുരന്തസാധ്യത തുറന്നുകാട്ടിയിട്ടും പരിസ്ഥിതി അനുമതിയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കുകയായിരുന്നു. ദുരന്തസാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ കെ.എസ്.ഡി.എം.എക്ക് അധികാരമുണ്ടെന്നിരിക്കെയാണിത്. അപകട മുന്നറിയിപ്പുണ്ടായിട്ടും മണ്‍കൂന മാറ്റാതിരുന്നത് കുറ്റകൃത്യമാണ്. അതിനാൽ, ജീവന് ഭീഷണിയുണ്ടാക്കുന്ന കുറ്റകൃത്യം നടത്തിയെന്ന കുറ്റം ഉത്തരവാദപ്പെട്ടവർക്കെതിരെ നിലനിൽക്കും. ഇക്കാര്യത്തില്‍ പൊലീസ് വിശദ അന്വേഷണം നടത്തണം. വിഷയത്തിൽ ഇടപെടേണ്ടെന്ന് ജൂൺ മൂന്നിന് കെ.എസ്.ഡി.എം.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെടുത്ത തീരുമാനം ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമാണ്. ഈ തീരുമാനം പിൻവലിക്കാൻ ഉത്തരവിടണമെന്ന് ഹൈകോടതിയോട് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് കള്ളാടി വിഷയം കോടതി പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചപ്രകാരം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതടക്കം കാര്യങ്ങൾ നടപ്പാക്കിയതായി സർക്കാർ അറിയിച്ചു. അമിക്കസ്ക്യൂറി റിപ്പോർട്ടിലടക്കം മറുപടി നൽകാൻ നിർദേശിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.