മുബാസ് ഓടക്കാലി, അലോഷ്യസ് സേവ്യർ
കോഴിക്കോട്: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ വിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. പ്ലീഡർ നിയമനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് പരാതി നൽകിയില്ലെന്നും മുബാസ് ഓടക്കാലി വിമർശനം ഉന്നയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. പ്ലീഡർ നിയമനം കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കാണാനോ പരാതി നൽകാനോ തയ്യാറായില്ല. പകരം വിവാദങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു.
മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ മാത്രം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെന്നും ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. മറ്റു നിയമനങ്ങളിലൊന്നും പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ തോന്നാത്തവർക്ക് പ്ലീഡർ നിയമനത്തിൽ മാത്രം അത് തോന്നിയെന്നും വിമർശനമുണ്ട്. വ്യക്തിതാത്പര്യങ്ങൾക്കും മാധ്യമശ്രദ്ധയ്ക്കുമായി സർക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടിൽ നിർത്തുന്നു. നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ വ്യഗ്രത കാണിക്കുന്നവർ ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റിനെക്കുറിച്ച് ഇതുവരെ സംസാരിച്ചുകണ്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
കെ.എസ്.യുവിനെ പരിഗണിച്ചില്ലെന്ന് ആവർത്തിച്ചു പറയുന്ന കെ.എസ്.യു പ്രസിഡന്റ്, ഔദ്യോഗികമായി ഇതുവരെയും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. നിലവിലെ ആശങ്കകൾ ചില മോഹഭംഗങ്ങളിൽ നിന്ന് ഉദിച്ചുയർന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകുമെന്നും മുബാസ് ഓടക്കാലി ആരോപിച്ചു.
അതേസമയം, പ്ലീഡർ പോരിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ അവഗണിച്ച് വി.ഡി. സതീശൻ. കൊച്ചിയിലെ ചടങ്ങിൽ മുന്നിൽ വന്ന് നിന്നിട്ടും അലോഷ്യസ് സേവ്യറിന് മുഖം നൽകിയില്ല. മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചിട്ടും അനുമതി കിട്ടാത്തതോടെയാണ് അലോഷ്യസ് കാത്തുനിന്നത്. ഇതിനുപിന്നാലെ ശക്തമായ പ്രതികരണവുമായി അലോഷ്യസ് സേവ്യറും രംഗത്തുവന്നു. പ്ലീഡർ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നത് കെ.എസ്.യുവിന്റെ ചോരയും നീരും നൽകിയാണെന്നും അലോഷ്യസ് പറഞ്ഞു.
മുഖ്യമന്ത്രി തിരിച്ചുചിരിക്കാത്തതിന് മറുപടിയില്ലെന്നും താൻ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോൾ ചിരിക്കുകയാണെന്നും അലോഷ്യസ് പറഞ്ഞു. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ച രാഷ്ട്രീയം. മുഖ്യമന്ത്രിയെ കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാൻ ശ്രമിക്കും, എന്റെ കൂടി മുഖ്യമന്ത്രിയാണ്. ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ മുഖ്യമന്ത്രിയോട് ആശങ്കകൾ പറയുമെന്നും അലോഷ്യസ് പറഞ്ഞു. വിഷമമുണ്ട്, താനും മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ. സംഘടനാബോധത്തിൽ നിന്നുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും അഭിപ്രായം പറയാൻ അവകാശമുണ്ട്, പക്ഷേ അതിരുവിടാൻ പാടില്ലെന്നായിരുന്നു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. മാധ്യമങ്ങളുണ്ടാക്കുന്ന വിവാദങ്ങളല്ലാത്ത വേറെ വിഷയങ്ങൾ കോൺഗ്രസിൽ ഇല്ലെന്നായിരുന്നു എ.പി. അനിൽകുമാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.