പി. രാജീവ്, വി.ഡി. സതീശൻ

വി.ഡി. സതീശൻ എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ചു, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണമെന്നും പി. രാജീവിന്റെ പരിഹാസം

കൊച്ചി: കേരളത്തിൽ കപ്പൽ നിർമാണശാലക്കായി ടാറ്റ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദത്തെ വിമർശിച്ചും പരിഹസിച്ചും മുൻമന്ത്രി പി. രാജീവ്. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണമെന്നും രാജീവ് പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്ന് രാജീവ് വിമർശിച്ചു.

വിഷയത്തിൽ വിശദീകരണം നൽകി വി.ഡി. സതീശൻ എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ചുവെന്നും രാജീവ് കുറ്റപ്പെടുത്തി. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയെന്നാണ് മുഖ്യമന്ത്രി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മിഷൻ സമുദ്രയുടെ ഭാഗമായാണ് പദ്ധതിയെന്നും സതീശൻ പറയുന്നു.

എന്നാൽ, പദ്ധതി 2025-ൽ ഇൻവെസ്റ്റ് കേരളയിൽ ഉണ്ടായതാണെന്ന് പി. രാജീവ് പറഞ്ഞു. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത് മാധ്യമങ്ങൾ അന്ന് വാർത്തയാക്കിയതാണ്. അതുമായി ബന്ധപ്പെട്ട നടപടികൾ എൽ.ഡി.എഫ് സർക്കാർ നടത്തിയതാണെന്നും രാജീവ് അവകാശപ്പെട്ടു.'ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം. ഫിക്ഷൻ വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യം യാഥാർഥ്യമായി അവതരിപ്പിച്ചാൽ കേരളത്തിന്റെ സാധ്യത പോകും.

കുറച്ച് കഴിയുമ്പോൾ അദ്ദേഹത്തിന്റെ ഭാവനയിൽ വിടരാനിടയുള്ള മറ്റൊരു കാര്യം പറയാം. 2025-ൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കും' എന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികമായിരിക്കണം. ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല നഷ്ടപ്പെടുന്നത്, കേരളത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്ത് ടാറ്റ ചെയർമാനെ കാണാൻ അങ്ങോട്ട് പോയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തി. എന്നാൽ, സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ ഇങ്ങോട്ടേക്ക് വന്ന് 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഇന്ന് മുഖ്യമന്ത്രി പറയുന്നത് മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ്' എന്നും പി. രാജീവ് പറഞ്ഞു.

Tags:    
News Summary - V.D. Satheesan tried to be a quadruped, and even if he is not an intellectual, the Chief Minister must be intelligent, P. Rajiv mocks him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.