തിരുവനന്തപുരം: നീറ്റ് യു.ജി പുനഃപരീക്ഷ ഫലം പുറത്തുവന്നപ്പോൾ, കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ വൻ ഇടിവ്. 1,13,786 പേർ കേരളത്തിൽനിന്ന് അപേക്ഷിച്ചതിൽ 84,664 പേരാണ് പുനഃപരീക്ഷ എഴുതിയത്. ഇതിൽ 51,782 പേരാണ് യോഗ്യത നേടിയത്. സമീപകാലത്ത് കേരളത്തിൽനിന്ന് ഏറ്റവും കുറവ് വിദ്യാർഥികൾ യോഗ്യത നേടിയ ഫലം കൂടിയാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം 1,21,516 പരീക്ഷയെഴുതിയതിൽ 73,328 പേർ യോഗ്യത നേടി.
ചോദ്യചോർച്ചയെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തിയതോടെ ഹാജരായവരുടെ എണ്ണത്തിൽ കുറവ് വന്നുവെന്നാണ് കണക്കുകൾ. ഇത് യോഗ്യത നേടിയവരുടെ എണ്ണത്തിലും കുറവുണ്ടാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ 21,546 പേർ കുറഞ്ഞു. പുനഃപരീക്ഷ ചോദ്യങ്ങൾക്ക് കടുപ്പം കൂടിയതും യോഗ്യത നേടിയവരുടെ എണ്ണം കുറച്ചു. അതേസമയം, കഴിഞ്ഞവർഷം ആദ്യ 100 റാങ്കിൽ കേരളത്തിൽനിന്ന് ഒരാൾ പോലും യോഗ്യത നേടിയിരുന്നില്ല. ഇത്തവണ അഖിലേന്ത്യ തലത്തിൽ 89ാം റാങ്ക് നേടിയ ബി. നീരജാണ് കേരളത്തിലെ ഒന്നാം റാങ്കുകാരൻ.
ഭിന്നശേഷിക്കാരിൽ പെൺകുട്ടികളുടെ റാങ്ക് പട്ടികയിൽ കേരളത്തിലെ എ. ഫാത്തിമ ഹിബ ഇടംപിടിച്ചു. നീറ്റ് ഫലം അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷാ കമീഷണർ തയാറാക്കുന്ന കേരള റാങ്ക് പട്ടികയിൽ നിന്നാണ് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റകളിലേക്കും അലോട്ട്മെന്‍റ് നടത്തുക. സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയാണ് അലോട്ട്മെന്‍റ്. കേരള റാങ്ക് പട്ടിക കൂടി പുറത്തുവരുന്നതോടെയായിരിക്കും സംസ്ഥാനത്തെ പ്രവേശന സാധ്യതകൾ വ്യക്തമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.