കോഴിക്കോട്: കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ, എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത് മൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും. മേൽസൂചിപ്പിച്ച സാഹചര്യം രണ്ട് ദിവസം തുടരുന്ന ഘട്ടത്തിലാണ് ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.
കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: ചക്കരക്കൽപള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാറാ (37) ണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.