കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. നിലവിൽ കേസിൽ പ്രതികളായ അധ്യാപകർക്ക് പുറമേ ഹോസ്റ്റൽ വാർഡനും മറ്റൊരു അധ്യാപികക്കും നിതിന്റെ മരണത്തിൽ പങ്കുണ്ടെന്ന് പിതാവ് പറഞ്ഞു. അഞ്ചാം നിലയിൽ നിന്ന് വീണ നിതിന്റെ ശരീരത്തിൽ പൊട്ടലുകളോ കാര്യമായ പരിക്കുകളോ കണ്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇതാണ് നിതിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതിന്റെ പ്രധാന കാരണം.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലേക്ക് വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. വെള്ളിയാഴ്ചയാണ് നിതിൻ രാജിനെ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നിതിൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നെന്നും ഈ ആപ്പിൽ അധ്യാപികയുടെ നമ്പർ നൽകിയെന്നും അധ്യാപികക്ക് നിരന്തരമായി കോളുകൾ വന്നപ്പോൾ പരാതി നൽകിയതിലുള്ള സമ്മർദമാകാം മരണത്തിന് പിന്നെലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫസര്‍ ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.
നിലവിൽ നിതിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതികെ ആത്മഹത്യാ പ്രേരാണകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിതിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനായി പ്രത്യേക സംഘം തിരുവനന്തപുരത്തേക്ക് എത്തും. നിതിന്റെ വീട് സന്ദർശിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് ഗവർണറെ കണ്ട് കാര്യങ്ങൾ സംസാരിക്കുമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും കുടുംബം ശ്രമിക്കുന്നുണ്ട്.
ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും ഏകമകനാണ് നിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.