തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ.
വെളിപ്പെടുത്തലിന്‍റെ പേരിൽ എന്ത് ശിക്ഷ ഏറ്റെടുക്കാനും തയാറാണെന്നും നോട്ടീസിനെ ഭയമില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. തനിക്കെതിരായ അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യാജമാണ്. ഉപകരണം ഇല്ലെന്ന് പറഞ്ഞത് സത്യമാണ്. ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട്. തനിക്ക് ഇതുവരെ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിൽ പറഞ്ഞ കാര്യങ്ങൾ അറിയില്ല. റിപ്പോർട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
പലരെയും അറിയിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പരസ്യ പ്രതികരണം നടത്തിത്. നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഹാരിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ബോധ്യപ്പെട്ടുവെന്നും ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നുമാണു നോട്ടിസില്‍ പറയുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കാരണം കാണിക്കൽ നോട്ടിസില്‍ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിട്ടും ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. തെറ്റായ കാര്യം പ്രചരിപ്പിച്ചു സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടലംഘനമാണെന്നും വിവിധ സര്‍ക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടിസില്‍ കുറ്റപ്പെടുത്തുന്നു.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവെക്കേണ്ടി വരികയാണെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും രോഗികളോട് പണം പിരിക്കേണ്ട ഗതികേടാണെന്നുമുള്ള ഡോക്ടറുടെ വെളിപ്പെടുത്തൽ മെഡിക്കൽ കോളജിലെ മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ പരാധീനതക്കെതിരെയുള്ള ജനകീയ വിചാരണക്ക് വഴി തുറന്നിരുന്നു. യൂറോളജി വിഭാഗത്തിലെ കാര്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുൻകുട്ടി വിവരമറിയിച്ചിരുന്നുവെന്ന് കൂടി ഡോക്ടർ വെളുപ്പെടുത്തിയതോടെ മന്ത്രി ഓഫീസും പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.