കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘മാക്രി’ പരാമർശത്തിന് മറുപടിയുമായി സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗം പി.കെ. ദിവാകരൻ. സുരേഷ് ഗോപിക്ക് മാടമ്പിള്ളിയിലെ മനോരോഗി എന്ന പരിവേഷമാണ് ചേരുകയെന്ന് ദിവാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, സുരേഷ് ഗോപിയെ കലുങ്ക് ചർച്ചക്ക് വെല്ലുവിളിക്കുകയാണെന്നും എഫ്.ബി പോസ്റ്റിൽ ദിവാകരൻ വ്യക്തമാക്കി.
വടകരയിൽ നടന്ന മനോരമയുടെ വോട്ടുകവല പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി Suressh Gopi നടത്തിയ ഒരു പ്രതികരണം ശ്രദ്ധയിൽപ്പെട്ടു. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടുനടക്കുന്ന അദ്ദേഹത്തിന് മാടമ്പിള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് കൂടുതൽ അനുയോജ്യമെന്ന് ഈ പ്രതികരണത്തോടെ വീണ്ടും ബോധ്യമായിരിക്കുകയാണ്.
മനോരമയുടെ വോട്ടുകവലയിൽ സംഘപരിവാർ പ്രതിനിധി തൃശൂർ, തിരുവനന്തപുരം കോർപറേഷനുകളിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തിരുവനന്തപുരത്ത് സ്ഥാനാർഥിപ്രഖ്യാപനത്തെ തുടർന്ന് ബിജെപിയിൽ നടന്ന തമ്മിലടിയും ബഹളവും ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു എംപിയെന്ന നിലയിൽ പൂർണ്ണപരാജയമായ സുരേഷ്‌ഗോപി തന്നെ തൃശൂരിൽ അവരുടെ കുഴി തോണ്ടുമെന്നും പറഞ്ഞു.
കേരളത്തിന് 57000 കോടി തടഞ്ഞുവെച്ചപ്പോഴോ വയനാട് ദുരന്തത്തിൽ കേന്ദ്രം നമ്മളെ ക്രൂരമായി അവഗണിച്ചപ്പോഴോ ഒരക്ഷരം മിണ്ടാതെ തൃശൂർ തമ്പ്രാൻ കളിച്ചുനടന്ന സുരേഷ്‌ഗോപി ഇപ്പോൾ സ്വയം അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിൻ്റെ നടപ്പ്. വടകരയിലെ ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയുടെ 40 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ കേരളത്തിന് അവകാശപ്പെട്ടത് തരാൻ പോലും തയ്യാറാവാതെ കണ്ണിൽ പൊടിയിടാൻ പദ്ധതി വിഹിതം തരുന്ന ഇദ്ദേഹമൊക്കെ കേന്ദ്രമന്ത്രിയാണെന്ന് പറയുന്നത് തന്നെ നമുക്ക് നാണക്കേടാണ്.
കലുങ്ക് ചർച്ച നടത്തി ഇതിനകം പരിഹാസ്യനായിട്ടുണ്ടെന്നറിയാം, എങ്കിലും പിച്ചലും മാന്തലുന്നുമല്ലാതെ, കേരളത്തോടുള്ള കേന്ദ്ര സമീപനത്തെപ്പറ്റി വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് വെല്ലുവിളിക്കുകയാണ്
വടകരയിൽ ചാനൽ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പി.കെ. ദിവാകരന്‍ പറഞ്ഞത്. ഇതിന് തൃശ്ശൂരിൽ നൽകിയ മറുപടിയിലാണ് സുരേഷ് ഗോപി ‘മാക്രി’ പരാമർശം നടത്തിയത്.
'വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി... അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ... പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവർക്ക് ഞാൻ കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും.
അത്രേയുള്ളൂ, കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചു. ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയിൽ ചെയ്തിട്ടുണ്ട്. തൃശൂരിന് ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയ്നിങ് കോളജും അനുവദിച്ചു. 8 ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്.'-സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.