തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് ഡാമിന്റെ 3, 4 നമ്പർ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം തുറക്കും. കഴിഞ്ഞ ദിവസം 50 സെന്റി മീറ്റർ ഉൾപ്പെടെ ആകെ 80 സെന്റീമീറ്ററാണ് തുറന്നത്. തുടർന്ന്, ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
ശക്തമായ മഴ പെയ്ത തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. അഞ്ചുദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലേക്ക് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ മഴ കനത്തേക്കുമെന്നാണ് കാലവസ്ഥ വകുപ്പ് നൽകുന്ന സൂചന. മഴക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇന്ന് ചേർന്ന് ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകി.
അതേസമയം, തിരുവനന്തപുരം സെൻട്രലിനും നേമത്തിനുമിടയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായി. ട്രാക്കിലേക്ക് വീണ മണ്ണ് നീക്കുന്ന പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂര്‍ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വെള്ളക്കെട്ടുണ്ടായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശത്ത്. മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെ നടന്നു നീങ്ങേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.