നിതിൻ രാജിന്‍റെ ആത്മഹത്യ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ ഒരുങ്ങിയതിനു പിന്നാലെ...; വിശദീകരണവുമായി അ‍ഞ്ചരക്കണ്ടി ഡെന്‍റൽ കോളജ്

കണ്ണൂര്‍: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ വിശദീകരണവുമായി കണ്ണൂർ അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജ് അധികൃതർ. വിദ്യാർഥിയുടെ മരണത്തിൽ യാതൊരു പങ്കില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

ലോൺ ആപ്പിൽ റഫറൻസായി കൊടുത്ത അധ്യാപികയുടെ പേര് മാറ്റാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിൻ പറഞ്ഞത്. അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ ഒരുങ്ങിയപ്പോഴാണ് നിതിൻ മുറിയിൽനിന്നു പുറത്തുപോയി മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു ചാടിയതെന്നും അധികൃതർ വ്യക്തമാക്കി. ‘നിതിൻ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി പരാതി നൽകിയിട്ടില്ല. നിതിൻ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികക്ക് നിരന്തരം മെസേജുകളും ഫോൺവിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീഭർത്താവായ അശോകനു വേണ്ടിയാണ് ലോൺ എടുത്തത് എന്നാണ് നിതിൻ പറഞ്ഞത്. ലോൺ ഒടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ നിതിന്റെ സഹോദരീഭർത്താവിനെ പ്രിൻസിപ്പൽ ഫോണിൽ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ലോൺ ആപ്പിൽ റഫറൻസായി കൊടുത്ത അധ്യാപികയുടെ പേര് അതിൽനിന്ന് ഒഴിവാക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി എഴുതാൻ തുടങ്ങിയപ്പോഴാണ് നിതിൻ മുറിയിൽനിന്നു പുറത്തുപോയതും മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു ചാടിയതും. ഈ സംഭവത്തിൽ സ്ഥാപനത്തിലെ ആർക്കും പങ്കില്ല’ -കോളജിന്റെ നോട്ടിസിൽ പറയുന്നു.

കോളജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിൽ നിതിനെ കോളജ് പരമാവധി സഹായിക്കുകയാണ് ചെയ്തത്. ജാതി വിവേചന ആരോപണം തെറ്റാണെന്നും നോട്ടീസിൽ വ്യക്തമാക്കി. പ്രിൻസിപ്പലിന്റെ ഓഫിസ് മുറിയിൽ നിതിൻരാജ് അവസാനമായി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കോളജ് അധികൃതർ പുറത്തുവിട്ടു. അതേസമയം, കോളജിന്റെ വാദം നിതിന്‍ രാജിന്‍റെ കുടുംബം തള്ളി. നിതിന്റെ മരണം ലോണ്‍ ആപ്പുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും കുടുംബം പറയുന്നു.

Tags:    
News Summary - Ancharakandi Dental College with an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.