പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു
ഹരിപ്പാട്: ശാന്തസുന്ദരമായ കനകക്കുന്ന് ഗ്രാമത്തിൽ ഒരിയ്ക്കലും സംഭവിക്കില്ലെന്ന് നാട്ടുകാർ കരുതിയ ക്രൂരതക്കാണ് മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ തങ്കമ്മ (80) ഇരയായത്. പ്രതി തങ്ങളുടെ കൂടെയുണ്ടായിരുന്ന അയൽവാസി പ്രകാശൻ (പാച്ചു - 54) തന്നെയെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്. പുറത്തുനിന്നൊരാൾ വന്ന് ഈ ഗ്രാമത്തിൽ കൃത്യം ചെയ്യില്ലെന്ന പൊലീസിന്റെ ഉറച്ച നിഗമനമാണ് ഒടുവിൽ പ്രകാശന്റെ അറസ്റ്റിലേക്ക് നയിച്ചത്.
ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ പ്രകാശൻ പത്തുവർഷം മുമ്പാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ മൂന്നാം വാർഡായ കായലിന്റെ കിഴക്കേക്കരയിലുള്ള കനകക്കുന്നിലെത്തുന്നത്. വാടകക്ക് താമസിച്ചിരുന്ന ഇയാൾ രണ്ടു വർഷം മുമ്പാണ് ഇവിടെ സ്വന്തമായി വീടും സ്ഥലവും വാങ്ങിയത്. ഭാര്യയും വിദ്യാർഥികളായ രണ്ട് ആൺകുട്ടികളുമായി കഴിയുന്ന ഇയാൾ നാളിതുവരെ ഒരു പ്രശ്നക്കാരനുമായിരുന്നില്ല. തങ്കമ്മയുടെ വീടിന് നാലു വീട് അപ്പുറമായിരുന്നു പ്രകാശന്റെ താമസം. തങ്കമ്മയുമായി വലിയ അടുപ്പം പുലർത്തിയിരുന്ന ഇയാൾ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തുമായിരുന്നു. ആ വിശ്വാസമാണ് അർധരാത്രിയിൽ കതകിൽ മുട്ടിയിട്ടും ഭയമില്ലാതെ വാതിൽ തുറന്നുകൊടുക്കാൻ തങ്കമ്മയെ പ്രേരിപ്പിച്ചത്. ബാധ്യതയും ചീട്ടുകളിയും ദീർഘനാൾ ദുബൈയിലായിരുന്ന പ്രകാശൻ നാട്ടിലെത്തിയ ശേഷം അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. പണി കുറയുമ്പോൾ കടലിൽ മത്സ്യബന്ധനത്തിനും പോകും. വീടും സ്ഥലവും വാങ്ങിയതോടെ ഇയാൾ വലിയ സാമ്പത്തിക ബാധ്യതയിലായി. പണം വെച്ചുള്ള ചീട്ടുകളി ശീലം ഇയാളെ കൂടുതൽ കടക്കെണിയിലാക്കിയെന്നാണ് സുഹൃത്തുക്കൾ നൽകുന്ന സൂചന. ഈ ബാധ്യത തീർക്കാനാണ് ഒടുവിൽ തങ്കമ്മയുടെ ജീവനെടുത്തത്.
ഹരിപ്പാട്: കഴുത്തിലും കാതിലും കൈയിലും വിരലിലും എപ്പോഴും സ്വർണാഭരണങ്ങൾ ധരിച്ചുനടക്കുന്ന ശീലമായിരുന്നു തങ്കമ്മക്ക്. സംഭവം നടന്ന ദിവസം പകൽ മറ്റൊരു അയൽവാസിയായ സ്ത്രീ തങ്കമ്മയെ ഉപദേശിച്ചിരുന്നു. ഈ ഉപദേശം ഉൾക്കൊണ്ട് തങ്കമ്മ കഴുത്തിലുണ്ടായിരുന്ന മാല ഊരി അലമാരയിൽ വെച്ചു. എന്നാൽ കൈയിലുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആ അയൽവാസിയുടെ ഉപദേശം കാരണം മാല നഷ്ടപ്പെട്ടില്ലെങ്കിലും അന്നു രാത്രി തന്നെ തങ്കമ്മക്കുനേരെ അയൽവാസിയായ പ്രകാശന്റെ ദാരുണമായ ആക്രമണമുണ്ടാവുകയായിരുന്നു.
ഹരിപ്പാട്: ദേശീയജലപാതയുടെ ആഴമേറിയ ഭാഗത്ത് കല്ലുകെട്ടിത്താഴ്ത്തിയ മൃതദേഹം ഒരിയ്ക്കലും പൊങ്ങിവരില്ലെന്ന ഉറപ്പിലായിരുന്നു പ്രകാശൻ. തങ്കമ്മയെ കാണാതായി നാട് മുഴുവൻ തിരയുമ്പോൾ തിങ്കളാഴ്ച ഇയാൾ കവർന്നെടുത്ത സ്വർണവുമായി കായംകുളത്തെ കടയിൽ വിൽക്കാൻ തിരക്കുകൂട്ടുകയായിരുന്നു. ഒരു അടുത്ത ബന്ധുവിനെ കൂട്ടിയാണ് ഇയാൾ കടയിൽ പോയത്.
ഈ ബന്ധുവിന് തോന്നിയ സംശയമാണ് പൊലീസിന് കൈമാറിയ നിർണായക വിവരമായി മാറിയത്. പ്രതിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചൊവ്വാഴ്ച പുലർച്ചെ കീരിക്കാട് ജെട്ടിക്ക് സമീപം മൃതദേഹം പൊങ്ങി. ഒന്നുമറിയാത്ത ഭാവത്തിൽ മറ്റുള്ളവർക്കൊപ്പം പ്രകാശനും അവിടെ കാഴ്ചക്കാരനായി എത്തിയിരുന്നു. എന്നാൽ മൃതദേഹത്തിൽ കെട്ടിയിരുന്ന പ്രത്യേകതരം പ്ലാസ്റ്റിക് ചരടാണ് പൊലീസിന് വഴിത്തിരിവായത്. വള്ളങ്ങളിൽ ഉപയോഗിക്കുന്ന പൊട്ടാത്ത ഈ കയറിന്റെ ബാക്കി ഭാഗം പ്രകാശന്റെ വീട്ടിൽ കണ്ടെത്തിയതോടെ പൊലീസിന്റെ അന്വേഷണം പ്രകാശനിൽ മാത്രം ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.