ന്യൂഡല്‍ഹി: വായ്പയായെടുത്ത വന്‍ തുക തിരിച്ചടക്കാനുണ്ടായിരിക്കെ, മദ്യ ഭീമന്‍ വിജയ് മല്യ നാലു കോടി ഡോളര്‍ (260 കോടിയോളം രൂപ) മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെ ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഈമാസം ഒമ്പതിന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയലിന്‍െറയും യു.യു. ലളിതിന്‍െറയും നേതൃത്വത്തിലെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മല്യയുടെ നടപടി വിവിധ കോടതികളുടെയും കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്‍െറയും ഉത്തരവുകളുടെ ലംഘനമാണെന്ന് ബാങ്കുകളുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. നാലു കോടി ഡോളര്‍ ട്രൈബ്യൂണലില്‍ നിക്ഷേപിക്കുകയായിരുന്നു മല്യ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ബ്രിട്ടീഷ് കമ്പനിയായ ഡിയാഗിയോയില്‍നിന്ന് മല്യക്ക് ലഭിക്കാനുള്ള നാലു കോടി ഡോളര്‍ കിട്ടിയത്. ഇത് ബാങ്കുകളുടെ കടം തിരിച്ചടക്കുന്നതിന് ഉപയോഗിക്കാതെ മല്യ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.വിദേശത്തെ സ്വത്ത് സംബന്ധിച്ച വിശദവിവരം മാസത്തിനകം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മല്യ ഇതുവരെ തയാറായിട്ടില്ല. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.