ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികെള അജ്ഞാതർ പട്ടാപ്പകൽ വെട്ടിക്കൊന്നു. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗട്ടു വമൻ റാവു, നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. പെഡ്ഡപ്പള്ളി ജില്ലയിലാണ് സംഭവം.
ഹൈദരാബാദിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ ഉച്ചക്ക് രണ്ട് മണിയോടെയാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ രാമഗിരി മണ്ഡലിലെ കൽവച്ചെർല ഗ്രാമത്തിൽ വെച്ച് രണ്ടുപേർ തടയുകയും കാറിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
അഭിഭാഷകർ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. അക്രമികൾ വാടക കൊലയാളികളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ടി.ആർ.എസ് നേതാവാണെന്ന് മരിക്കുന്നതിന് മുമ്പ് ദമ്പതികളിൽ ഭർത്താവ് മൊഴി നൽകി. ഇവരുടെ ബന്ധുക്കളും ഇതേ മൊഴിയാണ് നൽകിയത്. അഭിഭാഷക ദമ്പതികൾ അനധികൃത സ്വത്ത് സമ്പാദന കേസ് ഉൾപ്പെടെ നിരവധി വിവാദ കേസുകളിൽ നിയമ പോരാട്ടം നടത്തുന്നവരാണ്.
തെലങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി മുഹമ്മദ് മഹമ്മൂദ് അലി സംഭവത്തെ അപലപിച്ചു. '' ഇൗ സംഭവത്തെ സർക്കാർ വളരെ ഗൗരവത്തിലാണ് കാണുന്നത്. കുറ്റവാളികൾ എത്രയും പെട്ടെന്ന് പിടിക്കപ്പെടുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും'' -ആഭ്യന്തര മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.