മസ്കത്ത്/ന്യൂഡൽഹി: വിവിധ വിഭാഗങ്ങളിലേക്കുള്ള പാസ്‌പോർട്ട് ഫീസ് ഗണ്യമായി പരിഷ്‌കരിച്ച 2026 ലെ പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹരജിയിൽ മൂന്ന് മാസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു.
പാസ്‌പോർട്ട് നിരക്കിൽ വരുത്തിയ വൻ വർധനവ് ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്കും പ്രത്യേകിച്ച് പ്രവാസികൾക്കും ഗൾഫ് മേഖലയിലെ നിർമാണ തൊഴിലാളികൾക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് ഹരജിയിൽ പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിലുള്ള നിയമപരമായ സേവനത്തിന് ഇന്ത്യയിൽ കഴിയുന്നവരെക്കാൾ വളരെ ഉയർന്ന തുകയാണ് വിദേശത്തുള്ള പ്രവാസികളിൽ നിന്നും ഈടാക്കുന്നത്. സ്വദേശി അപേക്ഷകർക്ക് സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 1,500 രൂപയിൽ നിന്നും 2,500 രൂപയായി വർധിപ്പിച്ചപ്പോൾ, പ്രവാസി അപേക്ഷകർക്ക് ഇതേ പാസ്‌പോർട്ടിന്റെ നിരക്ക് ഏകദേശം 7000 രൂപയിൽ നിന്നും 13,000 ത്തോളം രൂപയായി ഉയർത്തിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഒമാനിൽ ഇന്ത്യൻ പാസ്പോര്ട്ട് (ഓർഡിനറി )പുതുക്കുന്നതിന് 53.750 ഒമാനി റിയാൽ ആണ് നിരക്ക്. തൽക്കാല്‍ സേവനത്തിൽ, ഏകദേശം 25000 രൂപ വരും. തൽക്കാലിൽ സാധാരണ പാസ്‌പോര്‍ട്ട് പുതുക്കാൻ 100 റിയാൽ 700 ബൈസയും 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 119 റിയാൽ 500 ബൈസയും നല്‍കണം.
ഹരജി പരിഗണിക്കുന്നതിനിടെ, ഇന്നത്തെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോൾ ഈ ഫീസ് വളരെ കൂടുതലാണെന്ന് തോന്നുന്നുണ്ടോ എന്ന് കോടതി ഹരജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. തുടർന്ന്, ഈ ഹരജി ഒരു നിവേദനമായി (റെപ്രസന്റേഷൻ) പരിഗണിക്കാനും നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാനും വിദേശകാര്യ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. എടുക്കുന്ന ഏത് തീരുമാനവും ഹരജിക്കാരെ അറിയിക്കണമെന്നും വ്യക്തമാക്കി കോടതി ഹരജി തീർപ്പാക്കി.
ഭേദഗതി ചെയ്ത പുതിയ നിയമങ്ങൾ റദ്ദാക്കണമെന്നും പുതുക്കിയ ഫീസ് ഘടന പുനഃപരിശോധിച്ച് യുക്തിസഹമാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും പൊതുതാൽപര്യ ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
പാസ്‌പോർട്ട് എന്നത് ആളുകളുടെ താൽപര്യപ്രകാരം കൈവശം വെക്കുന്ന ഒന്നല്ലെന്നും വിദേശത്തെ തൊഴിൽ, താമസം, വിസ പുതുക്കൽ, അന്താരാഷ്ട്ര യാത്രകൾ എന്നിവക്ക് അത്യാവശ്യമായ രേഖയാണെന്നും പ്രവാസി ലീഗൽ സെൽ വാദിച്ചു. ഫീസ് വർധനവ് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന സാധാരണക്കാരായ ബ്ലൂ കോളർ തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. തങ്ങളുടെ കുടുംബം പുലർത്താൻ പ്രവാസി ജോലിയെ മാത്രം ആശ്രയിക്കുന്ന ഇവർക്ക് ഇത് താങ്ങാൻ കഴിയില്ല.
ഇതുമായി ബന്ധപ്പെട്ട് ജൂൺ 27-നും പിന്നീട് പ്രവാസി ലീഗൽ സെല്ലിന്റെ കേരള ചാപ്റ്റർ ജൂലൈ ആറിനും വിദേശകാര്യ മന്ത്രാലയത്തിന് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഭിഭാഷകരായ എ.എസ്, ആന്റോ റോബർട്ട് ജി, ബേസിൽ ജെയ്സൺ, ജോർജ് ഡാനിയൽ ജോർജ് എന്നിവർ കേസിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.