ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ചത്തർപൂർ എക്സ്റ്റൻഷൻ സ്വദേശിയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയുമായ സാക്ഷിയാണ് (20) ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കുകളേറ്റ സാക്ഷി ബോധം വീണ്ടെടുത്തിട്ടുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരടക്കം 180 ഓളം പേരെ ചൊവ്വാഴ്ച രാവിലെയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, വിദ്യാർഥിനിയുടെ ആരോഗ്യനിലയെക്കുറിച്ചോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങളെക്കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. നിലവിൽ ആശുപത്രി പരിസരത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ചിരിക്കുകയാണ്. മാധ്യമപ്രവർത്തകർ ബന്ധുക്കളെ കാണുന്നതിന് വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.