തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിമാരാക്കിയാൽ പിന്തുണയില്ല! മുന്നറിയിപ്പുമായി സി.പി.എം

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പത്തുദിവസം തികയും മു​മ്പേ പുതിയ സർക്കാർ കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. അണ്ണാ ഡി.എം.കെയുടെ ഏതെങ്കിലും വിഭാഗത്തെയോ എം.എൽ.എമാരെയോ ഭരണസഖ്യത്തിലോ മന്ത്രിസഭയിലോ ഉൾപ്പെടുത്തിയാൽ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. ഇതോടെ ഭൂരിപക്ഷത്തിന് നേരിയ മാർജിൻ മാത്രമുള്ള പുതിയ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

മേയ് നാലിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ തകിടം മറിച്ച് 234ൽ 108 സീറ്റുകൾ നേടിയാണ് വിജയിയുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷമായ 118 തികക്കാൻ 10 സീറ്റുകൾ കുറവായിരുന്ന വിജയ്, നാടകീയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് (5 സീറ്റ്), ഇടതുപക്ഷ പാർട്ടികൾ, വി.സി.കെ, ഐ.യു.എം.എൽ എന്നിവരടങ്ങുന്ന സഖ്യത്തിന്റെ (ആകെ 8 സീറ്റുകൾ) പുറത്തുനിന്നുള്ള പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.

എന്നാൽ മേയ് 13ന് നടന്ന സുപ്രധാനമായ വിശ്വാസ വോട്ടെടുപ്പിൽ പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയിൽ ഉണ്ടായ ആഭ്യന്തര ഭിന്നത സർക്കാരിന് തുണയായി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ വിപ്പ് ലംഘിച്ച് അണ്ണാ ഡി.എം.കെയുടെ 24 വിമത എം.എൽ.എമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ 144 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയ് വിശ്വാസ വോട്ട് പാസായി. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിജയ് ഈ വിമത നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് മന്ത്രിസ്ഥാനം നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

ഈ നീക്കങ്ങൾക്കെതിരെയാണ് സി.പി.എം സംസ്ഥാന നേതൃത്വം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ബദലായി ഒരു ശുദ്ധമായ ഭരണം കാഴ്ചവെക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന ടി.വി.കെ, അണ്ണാ ഡി.എം.കെയിലെ വിമതരെ ഒപ്പം കൂട്ടുന്നത് ജനവിധിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം വ്യക്തമാക്കി. അഴിമതി രഹിത ബദൽ രാഷ്ട്രീയം എന്ന ടി.വി.കെയുടെ പ്രഖ്യാപിത നയത്തിന് ഇത് വിരുദ്ധമാണെന്നും പാർട്ടി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് ഉടൻ തന്നെ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകാതിരിക്കാനും, ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഗവർണർ ഭരണത്തിലൂടെ ബി.ജെ.പി തമിഴ്‌നാട്ടിൽ അധികാരം പിടിക്കാതിരിക്കാനും വേണ്ടിയാണ് തങ്ങൾ വിജയ് സർക്കാരിനെ പിന്തുണക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കി. അണ്ണാ ഡി.എം.കെയെയും ബി.ജെ.പിയെയും അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എമ്മും വി.സി.കെയും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണ നൽകുന്നത്. അതിനാൽ, ഈ മുന്നറിയിപ്പ് അവഗണിച്ച് അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ എടുത്താൽ പുതിയ വിജയ് സർക്കാർ കടുത്ത അതിജീവന പ്രതിസന്ധിയിലാകും. 

Tags:    
News Summary - Tamil Nadu CM Vijay gets warning by CPI-M over AIADMK: ‘Will reconsider support…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.