പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ, രാജ്യത്തെ സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുന്നതിനായി പുതിയ ദേശീയതല കാമ്പയിനുമായി മോദി സർക്കാർ. ‘ഒരു ദിവസം, ഒരു സർവകലാശാല’ എന്ന പേരിൽ ആസൂത്രണം ചെയ്യുന്ന പരിപാടിയുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകൾ സന്ദർശിച്ച് വിദ്യാർഥികളുമായി നേരിട്ട് ആശയവിനിമയം നടത്തും. യുവാക്കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം തുടങ്ങിയ മേഖലകളിലെ കേന്ദ്രസർക്കാർ പദ്ധതികൾ വിശദീകരിക്കുകയുമാണ് ലക്ഷ്യം.
സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും കൂടുതൽ സജീവമായ ജെൻ സി തലമുറയുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ഭാവി സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരിട്ട് കേൾക്കാനുള്ള അവസരമായി സർവകലാശാലാ സന്ദർശനങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. മന്ത്രിമാർ വിദ്യാർഥികളുമായി സംവദിക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ, തൊഴിൽ, യുവജന വികസന പദ്ധതികളെക്കുറിച്ചും വിശദീകരിക്കും.
രാജ്യത്ത് മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പ്രത്യേകിച്ച് നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ചോദ്യപേപ്പർ ചോർച്ചയും യു.ജി.സി നെറ്റ് വിവാദവുമെല്ലാം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരുടെ സർവകലാശാലാ സന്ദർശനമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ പദ്ധതികളും നയങ്ങളും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതും പരിപാടിയുടെ ഭാഗമാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.