ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാൻ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനും ഭർത്താവ് ജാവേദ് ആനന്ദിനുമുള്ള മുൻകൂർ ജാമ്യം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻശു ദൂലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യം ശരിവെച്ചത്.
ഇരുവർക്കുമുള്ള മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഗുജറാത്ത് സർക്കാറിന്‍റെ ഹരജിയാണ് കോടതി തള്ളിയത്. കേസിൽ കുറ്റപത്രം പോലും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന് അഡി. സോളിസിറ്റർ ജനറൽ അറിയിച്ചു. തുടർന്ന്, അന്വേഷണവുമായി സഹകരിക്കാൻ കോടതി ഇരുവർക്കും നിർദേശം നൽകി.
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാനുള്ള ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ടീസ്തയ്ക്കും ഭർത്താവിനുമെതിരെയുള്ള കേസ്. ഇവരുടെ ട്രസ്റ്റിലൂടെ 1.4 കോടി രൂപ വകമാറ്റിയെന്നാരോപിച്ചാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്. കേസിൽ ഇരുവർക്കും നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ടീസ്തക്കും ഭർത്താവിനും അനുകൂല വിധിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.