ബംഗളൂരു: ലൈംഗിക വിവാദത്തിൽ ഉൾപ്പെട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയെ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര. രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു.
രേവണ്ണക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ കേസിൽ ഉദ്യോഗസ്ഥർക്ക് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നൽകിയിട്ടുണ്ട്. സമയപരിധി കൊടുത്തില്ലെങ്കിൽ മറ്റ് കേസുകളെ പോലെ ഇതും വർഷങ്ങൾ നീണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വനിത കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വൽ രേവണ്ണക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇൻസ്‍പെകടർമാരും അന്വേഷണസംഘത്തിലുണ്ട്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഇടപെടില്ല. രേവണ്ണയുടെ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.
പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചാൽ പ്രതിക്കെതിരെ തുടർ നടപടികളുണ്ടാവും. കേസിലെ പരാതിക്കാർക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ തയാറാണ്. കേസിൽ അഞ്ച് പരാതിക്കാരാണ് ഉള്ളതെന്നാണ് സൂചന. സർക്കാർ ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ പരാതിക്കാരുടെ പട്ടികയിലുണ്ട്. ഇവർ പൊലീസിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകൾ ഹാസൻ ജില്ലയിൽ പ്രചരിച്ചിരുന്നു. 2,976 വിഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിഡിയോകളിൽ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.