ലഖ്നോ: ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ മുസ്‍ലിംകൾക്ക് പ്രവേശനമില്ലെന്ന് എഴുതിയ സംഭവത്തിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സഹാറാൻപൂരിലെ എക്സ്പ്രസ് പാതയിലാണ് ‘ഈ റോഡിൽ മുസ്‍ലിംകൾ പ്രവേശിക്കരുത്’ എന്നെഴുതിയത്. ഇതുവഴി പോയ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കറുത്ത സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചുമരിൽ വിദ്വേഷ സന്ദേശം എഴുതുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ ദേശീയപാത അതോറിറ്റി ജീവനക്കാരൻ സുനിൽ കുമാറാണ് പരാതി നൽകിയത്. കേസിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ സംസ്ഥാന പ്രസിഡന്റ് ലളിത് ശർമ രംഗത്തുവന്നു. ഹിന്ദുക്കൾ നൽകിയ നികുതി പണം കൊണ്ടാണ് ദേശീയപാത നിർമിച്ചതെന്നും അവിടെ യാത്ര ചെയ്യാൻ മുസ്‍ലിംകൾക്ക് അവകാശമില്ലെന്നും ലളിത് ശർമ ആരോപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ് ലളിത് സംഭവത്തിന്റെ ഉത്തരവാദിതം ഏറ്റെടുക്കുകയും മുസ്‍ലിംകൾ റോഡിലൂടെ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്.
സഹാറൻപൂരിലെ തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ചെയ്തതാണ് ഇതെന്നും ശർമ അവകാശപ്പെട്ടു. ഇതിനിടെ സംഭവത്തെ ന്യായീകരിച്ച് ഹിന്ദു രക്ഷാദൾ ദേശീയ അധ്യക്ഷൻ പിങ്കി ചൗധരിയും രംഗത്തെത്തി. ‘നമ്മുടെ നികുതിപ്പണം കൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ അതിന്റെ ആനുകൂല്യം ലഭിക്കുന്നത് മുസ്‍ലിംകൾക്കാണ്. പള്ളികളിൽ നിന്നും മദ്രസകളിൽ നിന്നും എത്ര രൂപ സർക്കാരിലേക്ക് പോകുന്നുണ്ടെന്ന് പരിശോധിക്കണം’- ചൗധരി പറഞ്ഞു. മുസ്‌ലിംങ്ങളെ എല്ലാ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും ഇയാൾ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.