രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇറാനുനേരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നും അവിടെ കഴിയുന്ന ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ പരമപ്രധാനമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ഇതോടെയാണ് സ്ഥിതിഗതികൾ വഷളാകുന്നത്.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും വീടിനുള്ളിൽ തന്നെ തുടരാനും എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ദോഹയിലെ ഇന്ത്യൻ എംബസിയും പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 24 മണിക്കൂറും ഹെൽപ്പ് ലൈൻ സൗകര്യം ലഭ്യമാണെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.