ന്യൂഡൽഹി: ഇറാനുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അപമാനകരമാമെന്നും 'ധാർമിക ഭീരുത്വം' നിറഞ്ഞതുമാണെന്ന് ജയറാം രമേശ് ആരോപിച്ചു.
എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ, 'മിസ്റ്റർ മോദി ഇസ്രായേൽ സന്ദർശനം ആഘോഷിച്ചതിന് രണ്ട് ദിവസത്തിന് ശേഷം, ഇസ്രായേലും യു.എസും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ സൈനിക സജ്ജീകരണം കണക്കിലെടുക്കുമ്പോൾ ഇത് പൂർണ്ണമായും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും മിസ്റ്റർ മോദി ഇസ്രായേലിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെ അദ്ദേഹം ഏറ്റവും ഉയർന്ന ധാർമ്മിക ഭീരുത്വം പ്രകടിപ്പിച്ചു. ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ പറഞ്ഞതിന് അദ്ദേഹത്തിന് ഒരു അവാർഡ് ലഭിച്ചു. മോദിയുടെ ഇസ്രായേൽ സന്ദർശനം അപമാനകരമാണെന്നും' ജയറാം രമേശ് വിമർശിച്ചു.
വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം അവസാനിച്ചത്. സന്ദർശന വേളയിൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ പ്രത്യേക തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. നവീകരണം, സാംസ്കാരിക വിനിമയം, ഉൽപ്പാദനം, കൃത്രിമബുദ്ധി എന്നി മേഖലകളിൽ 27 കരാറുകളിലാണ് ഇരുപക്ഷവും ഒപ്പുവച്ചത്. കൃത്രിമബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സാമ്പത്തിക, സുരക്ഷാ സഹകരണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. ഇന്ത്യയും ഇസ്രായേലും പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ അന്തിമരൂപം നൽകുമെന്നും സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ഇസ്രായേലും അമേരിക്കയും ഇറാനിൽ സംയുക്ത സൈനിക ആക്രമണം നടത്തിയത്. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയിൽ ഇറാന്‍റെ പരമോന്നത നേതാവ് ഖമേനിയുടെ ഓഫീസിന് സമീപമുള്ള സൈനിക കേന്ദ്രങ്ങൾ, മിസൈൽ നിർമ്മാണ സൗകര്യങ്ങൾ, പ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.