ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് ഭീതി മൂലം 18 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുക.
രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് മണി വരെയാണ് പോളിങ്. കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെത്തുന്ന എം.എൽ.എമാരെ തെർമാൽ സ്കാനിങ് നടത്തിയായിരിക്കും സഭയിലേക്ക് കടത്തിവിടുക. മാസ്കും സാമൂഹിക അകലവും നിർബന്ധമായും പാലിക്കണം. പനിയോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നവർക്ക് പ്രത്യേക മുറിയിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേസരി സിങ് സോളങ്കി പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യും.
നിലവിൽ രാജ്യസഭയിൽ എൻ.ഡി.എക്ക് 91 സീറ്റും യു.പി.എക്ക് 61 സീറ്റും മറ്റുള്ളവർക്ക് 68 സീറ്റുകളുമാണുള്ളത്. മധ്യപ്രദേശിൽ നിന്നും ജോതിരാദിത്യ സിന്ധ്യ, ദ്വിഗ് വിജയ് സിങ്, രാജസ്ഥാനിൽ നിന്നും കെ.സി വേണുഗോപാൽ എന്നിവരാണ് ഇന്ന് തെരഞ്ഞെടുപ്പ് നേരിടുന്ന പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.