ന്യൂഡൽഹി: വിദേശ രാജ്യത്ത് അഭയം തേടിയതിെൻറ പേരിൽ ഇന്ത്യൻ പൗരന് പാസ്പോർട്ട് നിഷേധിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ഡൽഹി ഹൈകോടതി. വിദേശ രാജ്യത്ത് രാഷ്ട്രീയാഭയം തേടിയെന്നതിന് സത്നാം സിങ് എന്നയാൾ ഉൾപ്പെടെ മൂന്നു പേർക്ക് പാസ്പോർട്ട് നിഷേധിച്ച സംഭവത്തിലാണ് വിധി. ഇതു സംബന്ധിച്ച നടപടി റദ്ദാക്കിയ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹരജി ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. ഇത്തരം വ്യക്തികളുടെ അപേക്ഷകളിൽ മുൻകൂർ അനുമതി വേണമെന്ന സർക്കാർ തീരുമാനം റദ്ദാക്കിയ സിംഗ്ൾ ബെഞ്ച് നടപടിയും ശരിവെച്ചു.
തങ്ങൾ ഇന്ത്യക്ക് പുറത്തായിരുന്നപ്പോഴാണ് മറ്റൊരു രാജ്യത്ത് അഭയം തേടിയതെന്ന് മൂവരും കോടതിയെ അറിയിച്ചു. ഇതിെൻറ പേരിൽ ഇന്ത്യയിലെ വിവിധ പാസ്പോർട്ട് ഒാഫിസുകൾ അപേക്ഷ നിരസിക്കുകയായിരുന്നു. ഇവർ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് പറഞ്ഞാണ് പാസ്പോർട്ട് നിഷേധിച്ചത്. വിദേശത്തേക്ക് യാത്രചെയ്യാനുള്ള പൗരന്മാരുടെ മൗലികാവകാശത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ ഹൈകോടതി, ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ദൃഢമായ സങ്കൽപമാണെന്നും ഒറ്റപ്പെട്ട ഏതെങ്കിലും വ്യക്തികൾ മറ്റൊരു രാജ്യത്ത് രാഷ്ട്രീയാഭയം തേടിയാൽ തകരുന്നതല്ലെന്നും വ്യക്തമാക്കി. നിയമത്തിലെ വകുപ്പുകൾ സൂക്ഷ്മമായി വ്യാഖ്യാനിക്കണമെന്നും ഇതിലൂടെ വ്യക്തിയുടെ സുപ്രധാന അവകാശങ്ങൾ നിഷേധിക്കരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
തെൻറ കക്ഷി ഉൾപ്പെടെ മൂന്നു പേരും സർക്കാർ നടപടിക്ക് ഇടയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവില്ലെന്ന് സത്നാം സിങ്ങിെൻറ അഭിഭാഷകൻ അഭിക് കുമാർ വ്യക്തമാക്കി. എന്നാൽ, മറ്റൊരു രാജ്യത്ത് രാഷ്ട്രീയാഭയം തേടുന്നത് അവിടത്തെ ഭരണഘടനയോടും നിയമങ്ങളോടും കൂറുപ്രഖ്യാപിക്കലാണെന്ന് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ രാജേഷ് ഗോഗ്ന വാദിച്ചു. ഇത് മാതൃരാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും അവമതിക്കലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്ര സർക്കാർ വാദം തള്ളി ഹൈകോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.